റാഞ്ചി: പരീക്ഷാ പേപ്പറിൽ വിചിത്രമായ ഉത്തരങ്ങളും അപേക്ഷകളും കണ്ടു ശീലിച്ച അധ്യാപകർ ഇത്തവണ ഞെട്ടി, ഉത്തരക്കടലാസിനുള്ളിൽ തുന്നിച്ചേർത്ത നിലയിൽ രണ്ട് 500 രൂപ നോട്ടുകൾ. ജാർഖണ്ഡ് ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. എങ്ങനെയെങ്കിലും തന്നെ ജയിപ്പിക്കണമെന്ന അപേക്ഷയ്‌ക്കൊപ്പമാണ് വിദ്യാർത്ഥി പണം വച്ചത്. പലാമുവിലെ മൂല്യനിർണ്ണയ ക്യാമ്പിൽ സംസ്കൃതം പേപ്പർ പരിശോധിക്കുന്നതിനിടെയാണ് അധ്യാപകൻ നോട്ടുകൾ കണ്ടത്.

ഉത്തരങ്ങൾ എഴുതേണ്ട പേജുകൾക്കിടയിൽ 500 രൂപയുടെ രണ്ട് നോട്ടുകൾ ഭദ്രമായി തുന്നിപ്പിടിപ്പിച്ചിരിക്കുകയായിരുന്നു. പരീക്ഷ പാസാക്കി വിടണമെന്ന അപേക്ഷയും ഇതിനൊപ്പമുണ്ടായിരുന്നു. എന്നാൽ, ഈ 'സ്വാധീനശ്രമം' അധ്യാപകനിൽ ചലനമുണ്ടാക്കിയില്ല. വിദ്യാർത്ഥിക്ക് പൂജ്യം മാർക്ക് നൽകിയ അധ്യാപകൻ, പണം ഉടൻ തന്നെ അധികൃതരെ ഏൽപ്പിച്ചു.

ഉത്തരക്കടലാസിലെ നോട്ടുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. പഠനനിലവാരത്തിലെ തകർച്ചയും പണം നൽകിയാൽ എന്തും നേടാമെന്ന പുതുതലമുറയുടെ തെറ്റായ ധാരണയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ കുറിച്ചു. വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത തകർക്കുന്ന ഇത്തരം പ്രവണതകൾ ഗൗരവകരമാണെന്ന അഭിപ്രായവും ശക്തമാണ്.

ഇത്തരം പ്രലോഭനങ്ങളിൽ വീഴില്ലെന്നും മൂല്യനിർണ്ണയം പൂർണ്ണമായും സുതാര്യമാണെന്നും അധ്യാപകർ വ്യക്തമാക്കി. എഴുതിയ ഉത്തരങ്ങൾക്ക് മാത്രമേ മാർക്ക് നൽകുകയുള്ളൂവെന്നും പരീക്ഷകരെ സ്വാധീനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. പരീക്ഷാപ്പേപ്പറിൽ പ്രാർത്ഥനകളും പണവും വെക്കുന്ന പഴയ രീതികൾ ഇപ്പോഴും തുടരുന്നത് അക്കാദമിക് രംഗത്തെ വെല്ലുവിളിയായി തുടരുകയാണ്.