ഇടുക്കി: അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ 1 നകം ഇത് യാഥാർഥ്യമാക്കും. മറ്റേതെങ്കിലും സംസ്ഥാനത്തിന് ഇത് പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.ഇത് നയങ്ങൾ തമ്മിലുള്ള വ്യത്യാസമാണ്. ഇടുക്കി രാജാക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുപ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സർക്കാരിന് ജനങ്ങളോടല്ല താൽപര്യം. സമ്പന്നർ തടിച്ചു കൊഴുത്തുവെന്നും ദരിദ്രർ കൂടുതൽ ദരിദ്രരായി എന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ കേരളം മറ്റൊരു ദിശയിലാണ് സഞ്ചരിക്കുന്നത്. ദാരിദ്യം ഇല്ലാതാക്കി വരുന്നു.ക്ഷേമ പെൻഷൻ അതിൽ നല്ല ചുവടുവയ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യം സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചു.ബിജെപിയെ അധികാരത്തിൽ നിന്നകറ്റി നിർത്താൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പ്രചരിപ്പിച്ചു. ശുദ്ധാത്മാക്കളായ മലയാളികൾ ഇത് വിശ്വസിച്ചു.കഴിഞ്ഞ 5 വർഷത്തെ അനുഭവം ഇക്കുറി പരിഗണിക്കണം.പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം കേട്ടില്ല.രാജ്യത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിലും യുഡിഎഫ് എംപിമാർ മൗനം പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് സത്യദീപത്തിലൂടെ സഭയുടെ നിലപാട് പുറത്തു വന്നു.ഇത് ശരിയായ വിലയിരുത്തലാണ്. മുസ്ലിമിനെ മാത്രമല്ല എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നതാണ്.ഇതിനെ എതിർക്കാൻ ആരിഫ് അടക്കം 6 എം പി മാർ മാത്രമാണ് ഉണ്ടായത്.എവിടെ പോയിരുന്നു നമ്മുടെ പതിനെട്ട് എം പി മാർ എന്നും അദ്ദേഹം ചോദിച്ചു.

യുഎപിഎ നിയമ ഭേദഗതി കൊണ്ടു വന്നപ്പോഴും കോൺഗ്രസ് ബിജെപി ക്ക് ഒപ്പം ചേർന്നു. കരിനിയമത്തിനെതിരെ നിലപാട് എടുത്തില്ല. തങ്ങൾക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ബിജെപി വേട്ടയാടുന്നു.കോൺഗ്രസ് അപ്പോഴും ബിജെപി ക്ക് ഒപ്പം നിന്നു. കോൺഗ്രസിതര പാർട്ടികളുടെ നേതാക്കളെ ബിജെപി വേട്ടയാടിയപ്പോൾ കോൺഗ്രസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം നിന്നു.

കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്നത് കോൺഗ്രസ് ആണ്.തെറ്റ് ഇനിയെങ്കിലും കോൺഗ്രസ് ഏറ്റുപറയണം. കോൺഗ്രസിന് ഒരു മാറ്റവുമില്ല.അതുകൊണ്ടാണ് കിഫ്ബിക്കെതിരെ നിലപാട് എടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി.