കോയമ്പത്തൂര്‍: വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി മറച്ചുവച്ചതിന് കോയമ്പത്തൂലെ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന്‍ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്. വിദ്യാര്‍ഥിയുടെ മാതാവിന്റെ പരാതിയിലാണ് നാല് ജീവനക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടി. എന്നാല്‍ വ്യാജ പരാതിയെന്നാണ് ഇഷ ഫൗണ്ടേഷന്റെ മറുപടി.

2017 നും 19 നും ഇടയില്‍ ഇഷ ഫൌണ്ടേഷനില്‍ വിദ്യാര്‍ഥിയായിരുന്ന മകനെ സഹപാഠി പീഡിപ്പിച്ചുവെന്നാണ് ആന്ധ്ര സ്വദേശിയായ യുവതിയുടെ പരാതി. പീഡനവിവരം സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. മാനേജ്‌മെന്റിന്റെ സല്‍പേരിന് കളങ്കം വരുമെന്ന് കാട്ടി സംഭവം മറച്ചുവെയ്ക്കാന്‍ ഭീഷണിപ്പെടുത്തി. കുറ്റാരോപിതമായ കുട്ടിയുടെ കുടുംബം വലിയ പദവിയില്‍ ഉള്ളവരാണെന്നും പെണ്‍കുട്ടിക്കാണ് പീഡനം നേരിട്ടതെങ്കില്‍ നടപടിയെടുത്തിരുന്നേനെയെന്ന് മാനേജ്‌മെന്റ് അറിയച്ചതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ നവംബറിലാണ് വിദ്യാര്‍ഥിയുടെ മാതാവ് കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. ജനുവരിയില്‍ എഫ്‌ഐആര്‍ ഇട്ട് മാര്‍ച്ച് അവസാനം മാത്രം അതിന്റെ കോപ്പി പരാതിക്കാരിക്ക് നല്‍കിയ പൊലീസിന്റെ മെല്ലെപ്പോക്കിലും വിമര്‍ശനമുയരുന്നുണ്ട്. പോക്‌സോ വകുപ്പുകളും ബിഎന്‍എസ് 476 വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യാജ പരാതിയാണെന്നാണ് ഇഷ ഫൌണ്ടേഷന്റെ പ്രതികരണം.