മുംബൈ: മുംബൈയിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചതായി പോലീസ് അറിയിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ഉൾപ്പെടെ മുംബൈയുടെ നഗര ഭാഗങ്ങളിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്‌ഡ്രില്ലുകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്.

ഗണേശ പൂജ അടുത്തിടെയാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞിരുന്നത്. എന്നാൽ ദുർഗാപൂജ, ദസറ, ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ തുടങ്ങാനിരിക്കെ വന്നിരിക്കുന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പാണ് സുരക്ഷാ വദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചത്. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പും രണ്ട് മാസത്തിനുള്ളിൽ ഉണ്ടാകും.

സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങൾ നിരന്തരം അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി. സംശയകരമായ കാര്യങ്ങളുണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോടും അഭ്യർത്ഥിച്ചു. ആഘോഷ കാലമായതിനാലാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. നവംബറിൽ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള പ്രമുഖ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ക്രോഫോർഡ് മാർക്കറ്റ് പ്രദേശത്ത് വെള്ളിയാഴ്ച പോലീസ് മോക്ക് ഡ്രിൽ നടത്തി. 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സുരക്ഷാ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മോക്ക് ഡ്രിൽ നടത്തിയതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

നവംബറിൽ ആദ്യ വാരമാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത. ആദ്യം ഒക്ടോബറിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ നടത്താനുള്ള കാലതാമസമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.