മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിടച്ച ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാൽമീകി എസ്.എ. മനേസെസ് എന്നിവരുടെ ബെഞ്ചാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

സായിബാബയ്ക്കു പുറമേ മഹേഷ് ടിർകി, ഹേം മിശ്ര, പ്രശാന്ത് റായി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. 2014-ലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. സായിബാബയും മറ്റ് അഞ്ചുപേരും കുറ്റക്കാരാണെന്ന് 2017-ൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

2022 ഒക്ടോബറിൽ സായിബാബയെ ബോംബെ കോടതി കുറ്റവിമുക്തനാക്കി. എന്നാൽ സുപ്രീംകോടതി വിധി റദ്ദാക്കുകയും വിഷയം പുതുതായി പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചായിരിക്കണം കേസ് പരിഗണിക്കേണ്ടതെന്നും നിർദേശിച്ചിരുന്നു.