മുംബൈ: രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ചികിത്സ തേടിയ ഇന്ത്യന്‍ വ്യവസായ ഭീമന്‍ രത്തന്‍ ടാറ്റ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന വിധത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതേസമയം ടാറ്റ ഡയാലിസിസിന് വിധേയനായി എന്ന വിധത്തിലും വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തള്ളി കൊണ്ട് വിശദീകരണ കുറിപ്പും എത്തിയിരുന്നു.

തനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. തനിക്ക് പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലെന്നും സ്ഥിരം ചെക്ക് അപ്പിനായി എത്തിയതാണ് എന്നുമാണ് രത്തന്‍ ടാറ്റ പറഞ്ഞത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് രത്തന്‍ ടാറ്റ ഇപ്പോഴുള്ളത്. എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക വേണ്ട. പ്രായാധിക്യത്തിന്റെ അവശതകളും രോഗങ്ങളുമുണ്ട്. അതുമായി ബന്ധപ്പെട്ട സ്ഥിരം ചെക്ക് അപ്പുകള്‍ക്കായാണ് ആശുപത്രിയില്‍ എത്തിയത്. ദയവായി തെറ്റായ വാര്‍ത്തകള്‍ പരത്തി എന്നെക്കുറിച്ച് ആശങ്കപ്പെടുന്നവകെ പരിഭ്രാന്തരാക്കരുത്, രത്തന്‍ ടാറ്റ പറഞ്ഞു.

1991 മാര്‍ച്ചിലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്. 2012-ല്‍ വിരമിച്ചു. 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ച വ്യക്തിയാണ് രത്തിന്‍ ടാറ്റ. പ്രായാധിക്യം കൊണ്ടുള്ള അവശതകള്‍ വകവെക്കാതെ ഇപ്പോഴും ഊര്‍ജസ്വലനായി ടാറ്റാ ഗ്രൂപ്പിന്റെ പരിപാടികളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്ന രത്തന്‍ ടാറ്റയ്ക്ക് യുവാക്കള്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ ആരാധകവൃന്ദമാണുള്ളത്.