അലഹബാദ്: നാല് വര്‍ഷത്തോളം ലിവ്-ഇന്‍ ബന്ധത്തില്‍ കഴിഞ്ഞ ശേഷമുള്ള വിവാഹ നിരാകരണം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ യുവാവിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി തള്ളിയത്.

ജസ്റ്റിസ് അരുണ്‍ കുമാര്‍ സിംഗ് ദേശ്വാളിന്റെ ഏകസദസ്സ് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാല് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചിരുന്നുവെന്നത് ഇരുവരുടെയും സ്വമേധയാ എടുത്ത തീരുമാനം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനത്തെ മാത്രം അടിസ്ഥാനമാക്കി ഇത്തരം ബന്ധത്തിലേര്‍പ്പെടുന്നതല്ലെന്നും പിന്നീട് അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി.

തഹസില്‍ ഓഫീസ് ജീവനക്കാരായ ഇരുവരും ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും അറിയാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. പിന്നീട് 2024 ഓഗസ്റ്റ് 17ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഹൈക്കോടതിയുടെ ഈ വിധി ലിവ്-ഇന്‍ ബന്ധങ്ങളുടെ നിയമപരമായ സ്ഥാനം സംബന്ധിച്ച് വീണ്ടും ചര്‍ച്ചയ്ക്കു വഴിവെച്ചിരിക്കുകയാണ്.