ജയ്പൂർ: ചായ കുടിക്കുന്ന ഹിന്ദുക്കളും പശുക്കളെ കൊല്ലുന്നവരും തമ്മിൽ വ്യത്യാസമില്ലെന്ന വിവാദ പ്രസ്‌താവനയുമായി ഗോസംരക്ഷണ പ്രവർത്തകയും മതപ്രഭാഷകയുമായ സാധ്വി ശ്രദ്ധ ഗോപാൽ. സംസ്‌കാരം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള ഹിന്ദുക്കൾ ചായ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് സാധ്വി ആഹ്വാനം ചെയ്തു. വ്യാസ് പീഠിൽ ഭക്തരോട് സംസാരിക്കുന്നതിനിടെ സാധ്വി നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദീദി എന്നാണ് ഇവരെ അറിയപ്പെടുന്നത്.

"ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂർവ്വികർ ഇവിടെ ജീവിച്ചിരുന്നില്ലേ? ചായ കുടിക്കാതിരുന്നിട്ട് അവർ ആരും മരിച്ചുപോയിട്ടില്ല. ചായയും കാപ്പിയും കുടിക്കുന്ന ശീലമുള്ളവർ അത് ഉടനടി അവസാനിപ്പിക്കണം. ആദ്യമൊക്കെ ചായ കുടിക്കാത്തത് കൊണ്ട് തലവേദനയോ തല പൊട്ടിപ്പോകുന്നതോ പോലുള്ള അസ്വസ്ഥതകൾ തോന്നിയേക്കാം. എങ്കിലും അതിൽ ഉറച്ചുനിൽക്കണം. ചായ കുടിക്കാതെ ജീവിക്കുന്ന നിരവധി സമൂഹങ്ങൾ ലോകത്തുണ്ട്. ചായ കുടിക്കുന്നവരേക്കാൾ ഇരട്ടി ആരോഗ്യത്തോടെയാണ് അവർ ജോലി ചെയ്യുന്നത്" - സാധ്വി ശ്രദ്ധ പ്രസംഗത്തിൽ പറഞ്ഞു.

രാജസ്ഥാൻ സ്വദേശിനിയായ സാധ്വി ശ്രദ്ധ ഗോസംരക്ഷണ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. ഇവരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ വലിയ ജനക്കൂട്ടം എത്താറുണ്ടെങ്കിലും പുതിയ പ്രസ്‌താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. 'വളരെ ആത്മവിശ്വാസത്തോടെ വിവരമില്ലായ്മ വിളമ്പുന്നു' എന്നാണ് ചിലരുടെ പരിഹാസം. മുൻപ് ചായ വിൽപനക്കാരനായിരുന്നു എന്ന് അഭിമാനത്തോടെ പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചാത്തലം ഓർമ്മിപ്പിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.