ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെയും റിലയന്‍സ് ഹോം ഫിനാന്‍സിന്റെ മുന്‍ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേരെ വിലക്കി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). വായ്പാ സ്ഥാപനമായ റിലയന്‍സ് ഹോം ഫിനാന്‍സിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്. കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് 5 വര്‍ഷത്തെ വിലക്കും 25 കോടി രൂപ പിഴയും ചുമത്തിയത്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ (ആര്‍എച്ച്എഫ്എല്‍) തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും എതിരെയും നടപടിയുണ്ടെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

റിലയന്‍സ് ഹോം ഫിനാന്‍സിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിടണം. അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ഈ കാലയളവില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. റിലയന്‍സ് ഹോം ഫിനാന്‍സിനെ സെക്യൂരിറ്റീസ് മാര്‍ക്കറ്റിനെ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ആര്‍എച്ച്എഫ്എല്ലിന്റെ പ്രധാന മാനേജര്‍മാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനില്‍ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി. ഡയറക്ടര്‍ ബോര്‍ഡ് വായ്പാ രീതികള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും കോര്‍പ്പറേറ്റ് വായ്പകള്‍ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, കമ്പനിയുടെ മാനേജ്‌മെന്റ് ഈ ഉത്തരവുകള്‍ അവഗണിച്ചുവെന്നും സെബി കണ്ടെത്തി.

എഡിഎ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ എന്ന സ്ഥാനവും ആര്‍എച്ച്എഫ്എല്ലിന്റെ ഹോള്‍ഡിംഗ് കമ്പനിയിലെ പരോക്ഷമായ ഷെയര്‍ഹോള്‍ഡിംഗും അനില്‍ അംബാനി തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചു. ആസ്തികളോ വരുമാനമോ ഇല്ലാത്ത കമ്പനികള്‍ക്ക് കോടികളുടെ വായ്പകള്‍ അനുവദിക്കുന്നതില്‍ കമ്പനിയുടെ മാനേജ്മെന്റും പ്രൊമോട്ടര്‍മാരും അമിത താല്‍പര്യം കാണിച്ചുവെന്നും സെബി പറയുന്നു.

സെബി നടപടിയുടെ പശ്ചാത്തലത്തില്‍, വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനോ അനില്‍ അംബാനിക്കു കഴിയില്ല. റിലയന്‍സ് ഹോം ഫിനാന്‍സിന് 6 മാസത്തെ വിലക്കും 6 ലക്ഷം രൂപ പിഴയും ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സിലെ പണം അനധികൃത വായ്പകളിലൂടെ തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്‌തെന്നാണു സെബിയുടെ കണ്ടെത്തല്‍. ആര്‍എച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവര്‍. ഇവര്‍ക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.

റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്സ്ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിങ്സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയില്‍ ആര്‍എച്ച്എഫ്എല്‍, അനില്‍ അംബാനി, അമിത് ബപ്ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവര്‍ വിപണിയില്‍ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.