അഹമ്മദാബാദ്: ബോളിവുഡ് താരം ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു. നിർജ്ജലീകരണവും തളർച്ചയും അനുഭവപ്പെട്ട നടനെ ബുധനാഴ്ചയാണ് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഗൗരി ഖാനും മക്കൾ സുഹാനയും അബ്രാമും എസ്. ആർ.കെക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പമാണ് താരം മുംബൈയിലേക്ക് മടങ്ങിയത്.

നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ഗൗരി ഖാൻ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ നടന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചിട്ടുണ്ട്. ഷാറൂഖ്ഖാനെ കാണാൻ വൻ ജനാവലിയാണ് ബുധനാഴ്ച ആശുപത്രിയിലെത്തിയത്.

ചൂട് താങ്ങാൻ കഴിയാതെയാണ് നടന് ആരോഗ്യപ്രശ്‌നമുണ്ടായത്. സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള മൽസരം ജയിച്ച് ഫൈനലിലെത്തിയ കൊൽക്കത്ത ടീമിനൊപ്പം ഷാറൂഖ് ഖാൻ ചൊവ്വാഴ്ച രാത്രി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. രാത്രിയോടെ നിർജ്ജലീകരണവും തളർച്ചയും ഉണ്ടായി. സൂര്യാഘാതവും ഏറ്റിരുന്നു. ബുധനാഴ്ച അഹമ്മദാബാദിൽ 45.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. മൽസരം കാണാനെത്തിയ അൻപതോളം പേർ നിർജ്ജലീകരണത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ എല്ലാ മത്സരത്തിനും ഷാറൂഖ് ഖാൻ എത്തിയിരുന്നു. ഐ.പി. എൽ മത്സരങ്ങൾക്ക് ശേഷമേ ഷാറൂഖ് സിനിമയിൽ സജീവമാവുകയുള്ളൂ. നിലവിൽ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.