ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐ.പി.എല്‍ വിജയാഘോഷത്തിനിടെയുണ്ടായത് ദാരുണ സംഭവമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ നമ്മള്‍ അത്ര പോരെന്നും അദ്ദേഹം വിമര്‍ശിച്ചു. ബുധനാഴ്ച വൈകീട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

'ദാരുണമായ ദുരന്തമാണ്. ജനക്കൂട്ടത്തിന്റെ ആവേശത്തിന്റെയും ആരവത്തിന്റെയും ഏറ്റവും സങ്കടകരമായ കാര്യം, മേളകളിലായാലും ഉത്സവങ്ങളിലായാലും, മതപരമായ ഒത്തുചേരലുകളിലായാലും, ഇതുപോലുള്ള സാഹചര്യങ്ങളിലായാലും ക്രിക്കറ്റ് ആഘോഷത്തിലായാലും, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ നമ്മള്‍ അത്ര മികച്ചവരല്ല എന്നതാണ്. അനാവശ്യമായ മരണങ്ങള്‍ നമ്മളെ അതിയായി വേദനിപ്പിക്കും. എന്റെ ഹൃദയം അവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്, അതിലപ്പുറം എനിക്ക് പറയാനാകില്ല' -തരൂര്‍ പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ചെലവും സര്‍ക്കാര്‍ വഹിക്കും. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിന് നല്‍കിയ സ്വീകരണ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം.