ഡൽഹി: ഡൽഹിയിൽ നടപ്പാതയിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവാവിനെ ക്രൂരമായി മർദിച്ചു. രാംഫാൽ എന്ന വ്യക്തിക്കാണ് ക്രൂരമർദനമേറ്റത്. വടക്കൻ ഡൽഹിയിലെ മോഡൽ ടൗണിൽ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പിന്നീട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു.

വ്യാഴാഴ്ച പാർക്കിന് സമീപം പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് രാംഫാൽ ആര്യനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിന്നീട് വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെത്തിയ ആര്യൻ വടിയുപയോ​ഗിച്ച് രാംഫാലിനെ ക്രൂരമായി മർദിച്ചു.

ബൈക്കിൽ നിന്ന് ഇറങ്ങിയ പ്രതി നടപ്പാതയിൽ ഉറങ്ങിക്കിടക്കുന്ന ആളുടെ അടുത്തേക്ക് വരുന്നതും ഷീറ്റ് മാറ്റി ആരെന്ന് ഉറപ്പുവരുത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിൻവാങ്ങിയതിനുശേഷം മടങ്ങി വന്ന് വീണ്ടും യുവാവിനെ മർദിച്ചു. രണ്ട് പേർ ബൈക്കിൽ കാത്തുനിൽക്കുന്നതും പ്രതി ഇതിൽ കയറിപോകുന്നതും ദൃശ്യത്തിൽ ഉണ്ട്.

ഒടുവിൽ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സമീപത്ത് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുന്നയാളാണെന്ന് മനസിലാകുകയും പിടിയിലാവുകയും ചെയ്തു.