ബംഗളൂരു: ജയിലിലെ ദുരിത ജീവിതം അവസാനിപ്പിക്കാൻ വിഷം നൽകണമെന്ന് ആവശ്യപ്പെട്ട് കന്നഡ നടൻ ചലഞ്ചിംഗ് സ്റ്റാർ ദർശൻ കോടതിയിൽ. സൂര്യപ്രകാശമില്ലായ്മയും പൂപ്പൽ ബാധിച്ച കൈകളുമായി ദർശൻ വീഡിയോ കോൺഫറൻസിംഗിലൂടെ 64-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരായാണ് അതിതീവ്രമായ ഈ ആവശ്യം ഉന്നയിച്ചത്. രേണുക സ്വാമി കൊലക്കേസിലാണ് ദർശൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്.

"ദിവസങ്ങളായി ഞാൻ സൂര്യപ്രകാശം കണ്ടിട്ടില്ല. എൻ്റെ കൈകളിൽ പൂപ്പൽ ബാധിച്ചിരിക്കുന്നു, വസ്ത്രങ്ങൾക്ക് ദുർഗന്ധമുണ്ട്. എനിക്ക് ഇനി ഇങ്ങനെ ജീവിക്കാൻ കഴിയില്ല. ദയവായി എനിക്ക് വിഷം തരൂ. ഇവിടുത്തെ ജീവിതം ദുസ്സഹമായിരിക്കുന്നു," ദർശൻ കോടതിയിൽ വികാരഭരിതനായി പറഞ്ഞു. ഇതിന് മറുപടിയായി, അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്നും അത് സാധ്യമല്ലെന്നും ജഡ്ജി പ്രതികരിച്ചു.

33കാരനായ ആരാധകൻ രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ദർശനെ 2024 ജൂണിൽ അറസ്റ്റ് ചെയ്തത്. ദർശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളായിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഓടയിൽ കണ്ടെത്തുകയായിരുന്നു.

നേരത്തെ കർണാടക ഹൈക്കോടതി ദർശന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും, സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഈ ജാമ്യം റദ്ദാക്കുകയും ജയിലിൽ പ്രത്യേക പരിഗണന നൽകരുതെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് നടൻ വീണ്ടും അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത്. കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തുന്നതിനുള്ള തീയതി സെപ്റ്റംബർ 19 ലേക്ക് മാറ്റിയിട്ടുണ്ട്. ബല്ലാരി ജയിലിലേക്ക് മാറ്റുന്നത് ഒഴിവാക്കണമെന്നും മെത്തയും കിടക്കയും വേണമെന്നും ആവശ്യപ്പെട്ടുള്ള ദർശന്റെ ഹർജികളും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.