ചെന്നൈ: ചെന്നൈയിൽ പട്ടിണി കിടന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചതായി റിപ്പോർട്ടുകൾ. ബംഗാൾ സ്വദേശി സമർഖാൻ (35) ആണ്‌ മരിച്ചത് എന്നാണ് വിവരങ്ങൾ. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ പറയുന്നു.

ഇവർ 12 പേർ അടങ്ങുന്ന സംഘമാണ്‌ ചെന്നൈയിൽ എത്തിയത്. പിന്നാലെ ഭക്ഷണം കഴിക്കാതെ 5 തൊഴിലാളികൾ സ്റ്റേഷനിൽ തളർന്നു വീണിരുന്നു. ഇവരെ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിച്ചു.

ബാക്കിയുള്ളവരെ കോർപറേഷന്റെ അഗതിമന്ദിരത്തിലേക്കും മാറ്റിയിരുന്നു. ഭക്ഷണത്തിനു പണം ഇല്ലെന്ന് ഇവർ പറഞ്ഞു. തിരുവള്ളൂർ ജില്ലയിൽ ജോലി കിട്ടുമെന്ന് കേട്ടാണ് വന്നതെന്നും പത്ത് ദിവസത്തിലധികം അന്വേഷിച്ചിട്ടും ജോലി കിട്ടിയില്ലെന്നും അവർ പറഞ്ഞു.

ഇതിനിടയിലാണ് ഒരാൾ മരിക്കുന്നതും മറ്റൊരാളുടെ അവസ്ഥ ​ഗുരുതരമാവുന്നതും. നടന്നത് അതിദാരുണമായ സംഭവമെന്ന് അധികൃതർ പറഞ്ഞു.