ലഖ്നൗ: പെൺകുട്ടിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സുഹൃത്തിന്റെ ഫ്ളാറ്റിലെ നൈറ്റ് പാർട്ടിക്കിടെയാണ് 23കാരിയായ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ചത്. ലഖ്നൗ ബിബിഡി കോളേജിലെ ബികോം വിദ്യാർത്ഥിനിയായ നിഷ്ത ത്രിപാഠിയാണ് കൊലപ്പെട്ടത്.

നഗരപരിധിയിലെ ദയാൽ റസിഡൻസിയിൽ അർധരാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ നിഷ്തയുടെ സുഹൃത്തായ ആദിത്യ പഥക്കിനെയും ഫ്ളാറ്റിലുണ്ടായിരുന്ന മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമാണെന്ന നിഷ്തയുടെ കുടുംബത്തിന്റെ പരാതിയിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.

കോളേജിലെ ഗണേശ് ചതുർത്ഥി ആഘോഷങ്ങൾക്ക് ശേഷമാണ് നിഷ്ത സുഹൃത്തിന്റെ ഫ്ളാറ്റിലെ പാർട്ടിക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആദിത്യ, നിഷ്തയെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോളേജിലെ നിരവധി പേരും പാർട്ടിക്കെത്തിയിരുന്നു. പുലർച്ചെ മൂന്നരയോടെ ലഖ്നൗ ലോഹിയ ആശുപത്രിയിൽ നിന്ന് വിളിക്കുമ്പോഴാണ് പെൺകുട്ടിക്ക് വെടിയേറ്റ വിവരം അറിഞ്ഞത്.

അബദ്ധത്തിൽ വെടിയുതിർത്തതാണോ, കൊലപ്പെടുത്താനുള്ള ഉദേശമായിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവസമയത്ത് ഫ്ളാറ്റിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഫ്ളാറ്റിൽ നിന്ന് മദ്യ കുപ്പികൾ അടക്കം കണ്ടെടുത്തിട്ടുണ്ടെന്നും ലഹരി ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.