ചെന്നൈ: വിഖ്യാത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പുരോഗമന ആശയങ്ങളുടെ പേരിൽ ഒരു വിഭാഗം ആളുകൾ തന്നെ ലക്ഷ്യമിടുകയാണ് എന്നാണ് അതേ സമയം ടി എം കൃഷ്ണ പറഞ്ഞത്. സാധാരണക്കാരെക്കുറിച്ച് തുടർച്ചയായി സംസാരിക്കുന്ന കൃഷ്ണയെ വിദ്വേഷവും ഗൂഢലക്ഷ്യങ്ങളും കൊണ്ട് ഒരു വിഭാഗം ആളുകൾ വിമർശിക്കുന്നത് ഖേദകരമാണെന്നും ഇത് അദ്ദേഹത്തിന്റെ പുരോഗമന രാഷ്ട്രീയം കാരണമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ പറയുന്നു.

സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് മ്യൂസിക് അക്കാദമി ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച 'സംഗീത കലാനിധി' അവാർഡിനെ ചില കർണാടക സംഗീതജ്ഞർ എതിർത്തതിന്റെ പശ്ചാത്തലത്തിലാണ് ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിൻ രംഗത്ത് എത്തിയത്.

കൃഷ്ണയ്ക്ക് അവാർഡ് നൽകുന്നതിനെ എതിർത്ത ചില സംഗീതജ്ഞർ പെരിയാർ ഇ വി രാമസാമിയെ വിമർശിച്ചിരുന്നു. ഇതും അത്തരം സംഗീതജ്ഞരുടെ പേര് പറയാതെ തന്നെ സ്റ്റാലിൻ പരാമർശിക്കുന്നുണ്ട്. പെരിയാറിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതും പരിഷ്‌കരണവാദിയായ നവോത്ഥാന നായകനെ ജാതിപ്പേര് വിളിച്ചതും തീർത്തും അപലപനീയമാണെന്ന് സ്റ്റാലിൻ പറയുന്നു.

കൃഷ്ണയ്ക്ക് അവാർഡ് നൽകിയ മ്യൂസിക് അക്കാദമി ഭാരവാഹികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പുരസ്‌കാരം നേടിയ ഗായകന് അദ്ദേഹം ആശംസകൾ നേർന്നു. കൃഷ്ണയുടെ കഴിവിനെ ഒരു വ്യക്തിക്കും തിരസ്‌കരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ സ്റ്റാലിൻ. മതവിശ്വാസത്തെ രാഷ്ട്രീയത്തിൽ കലർത്തുന്നത് പോലെ ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം സംഗീതത്തിൽ കലർത്തരുത് എന്നും പറഞ്ഞു.