ചിക്കമഗളൂരു: പ്രണയം നിരസിച്ചതിന് സ്‌കൂള്‍ അധ്യാപികയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. ഇയാള്‍ സ്‌കൂള്‍ അധ്യാപികയായ പെണ്‍കുട്ടിയെ വിവസ്ത്രയാക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ 26കാരനായ ബന്ധു ഭവിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പെണ്‍കുട്ടി ജോലി നോക്കുന്നത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് സംഭവം. സ്‌കൂള്‍ വിട്ട് വരുന്ന വഴിക്ക് ഭവിത് ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ബന്ധുവായ ഭവിത് പലവട്ടം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും നിരസിച്ചതിനെ തുടര്‍ന്ന് പ്രതികാരമാണിതെന്നും പൊലീസ് അറിയിച്ചു. ഫോണില്‍ സ്ഥിരമായി ശല്യം ചെയ്യുന്നതിനാല്‍ നമ്പറും ബ്ലോക്ക് ചെയ്തിരുന്നു. ഇതോടെ പ്രതികാരം ഇരട്ടിയാകുകയായിരുന്നു.

അധ്യാപികയെ തല്ലി പരിക്കേല്‍പ്പിച്ച ശേഷം മരത്തില്‍ കെട്ടിയിടുകയും വസ്ത്രം കീറിക്കളയുകയും ചെയ്തതായാണ് അന്വേഷണം വ്യക്തമാക്കുന്നത്. നാട്ടുകാര്‍ വിവരമറിഞ്ഞ് പൊലീസിനെ വിളിച്ചെത്തിച്ചതിനെ തുടര്‍ന്നു അധ്യാപികയെ രക്ഷപ്പെടുത്തി ശിവമൊഗ്ഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെതിരെ വിവിധ വകുപ്പുകളില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.