മുംബൈ: ക്ലാസിലിരുന്ന് ഒന്ന് മിണ്ടിയതിന് അഞ്ചാം ക്ലാസുകാരിയോട് കൊടുംക്രൂരത. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. മുംബൈയിലെ ചെമ്പൂരിലെ ഒരു സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക അതി ക്രൂരമായി മര്‍ദിച്ചത്. പിന്നാലെ കുട്ടിയുടെ അച്ഛന്റെ പരാതിയിൽ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

ക്ലാസില്‍ സംസാരിക്കുന്നു എന്നും പിന്നിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നും ആരോപിച്ചാണ് 11 വയസുകാരിയെ അധ്യാപിക ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കൈത്തണ്ടയിലും പുറത്തും അരക്കെട്ടിലും പലതവണ അടിച്ചെന്നും അധ്യാപികയുടെ അതിക്രമത്തില്‍ കുട്ടിക്ക് പരിക്കുപറ്റിയെന്നും കാണിച്ചുകൊണ്ടാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലേയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേയും വകുപ്പുകള്‍ ചേര്‍ത്ത് അധ്യാപികയ്ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.