ഗുരുഗ്രാം: ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. ഉത്തര്‍പ്രദേശ് പ്രയാഗ്രാജ് സ്വദേശി അജയകുമാറും(30) ബംഗാള്‍ സ്വദേശി സ്വീറ്റി ശര്‍മ(28)യുമാണ് മരിച്ചത്. ഗുരുഗ്രാമിലെ ഐടി കമ്പനി ജീവനക്കാരായ ഇരുവരും മൂന്നു വര്‍ഷം മുന്‍പാണ് വിവാഹം കഴിഞ്ഞത്. കുടുംബവഴക്കിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ അജയകുമാര്‍, സുഹൃത്തിന് വീഡിയോ സന്ദേശമയച്ച ശേഷമാണ് ജീവനൊടുക്കിയത്.

വീഡിയോ സന്ദേശം ലഭിച്ച സുഹൃത്താണ് പൊലീസില്‍ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സെക്ടര്‍ 37ലെ ഫ്‌ലാറ്റിലെത്തിയപ്പോള്‍ സ്വീറ്റി ശര്‍മയെ തറയില്‍ മരിച്ച നിലയിലും കുമാറിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്ന് വീഡിയോയില്‍ കുമാര്‍ പറയുന്നുണ്ട്. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്തെന്ന് വ്യക്തമല്ല. സ്വീറ്റിയുടെ കുടുംബം കൊലപാതകമാണെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.