മുംബൈ: മഹാരാഷ്ട്രയിലെ നാല് പ്രധാന താപവൈദ്യുത നിലയങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഊര്‍ജ്ജ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അട്ടിമറി നീക്കമാണോ ഇതെന്ന് സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. ചന്ദ്രപൂര്‍, കൊരാടി, ഖാപ്പര്‍ഖേഡ, പര്‌ളി എന്നീ താപനിലയങ്ങള്‍ക്കാണ് ഭീഷണി നിലനില്‍ക്കുന്നത്.

ഈ കേന്ദ്രങ്ങള്‍ക്ക് ചുറ്റും സുരക്ഷാ സന്നാഹം ശക്തമാക്കി. ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ആധുനിക സംവിധാനങ്ങളും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംഭവത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്. താപനിലയങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന കടുപ്പിച്ചു. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഈ മേഖലകളെ 'നോ ഫ്‌ലൈ സോണ്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്.