ദില്ല: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. അതെസമയം, കുറച്ച് ദിവസങ്ങളായി അതിർത്തിയിൽ വെടിവെയ്പ്പും, നുഴഞ്ഞു കയറ്റവും വർദ്ധിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ ഉണ്ടായ ഭീകരവാദ പ്രവർത്തനങ്ങളെ സൈന്യം ശക്തമായി നേരിട്ടു. കൂടാതെ സുരക്ഷയും വർദ്ധിപ്പിച്ചിരുന്നു.

നിയന്ത്രണരേഖയോട് ചേർന്നുള്ള ലോഞ്ച് പാഡായ സോനാറിൽ വിവിധ തീവ്രവാദ സംഘടനകളിൽപ്പെട്ട നാലോ അഞ്ചോ ഭീകരർ അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് സജ്ജരായി നിൽക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് സഹായകമായി ഒരു ഗൈഡും ഉണ്ടെന്നാണ് സൂചന.

ഇതിനിടെ, ബരാമുള്ളയിലെ ആപ്പിൾ തോട്ടത്തിൽ നിന്ന് രണ്ട് വിദേശ ഭീകരരെ പിടികൂടുകയും ചെയ്തിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടാകാതെ ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞാൽ അത് ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ വിഷയത്തെ സൈന്യം വളരെ കരുതലോടെയാണ് നേരിടുന്നത്. അടുത്തിടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്ന പ്രധാനമന്ത്രി മോദിക്കും ഭീക്ഷണിയുണ്ടായിരുന്നു.

അതേസമയം, 10 വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. സെപ്തംബർ 18നും 25നുമാണ് ആദ്യ രണ്ട് ഘട്ടങ്ങൾ നടന്നത്.ആദ്യ രണ്ടുഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടിനേതാവ് സച്ചിൻ പൈലറ്റും ഞായറാഴ്ച വിവിധ റാലികളിൽ പങ്കെടുത്തിരുന്നു.

മൂന്നാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. 2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള തെരഞ്ഞെടുപ്പായതിനാൽ ഫലം ബിജെപിയ്ക്ക് ഏറെ നി‍ർണായകമാണ്. വോട്ടെടുപ്പ് കണക്കിലെടുത്ത് വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.