ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ഗ്രാജുവേറ്റ് ഇന്ന് രാജ്യവ്യാപകമായി നടക്കും. ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ നടക്കുന്ന പരീക്ഷയ്ക്ക് രാജ്യത്തുടനീളം 500 നഗരങ്ങളിലായി 5,435 കേന്ദ്രങ്ങളിലാണ് ക്രമീകരണം. 22.7 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരീക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇന്നലെ മോക്ക് ഡ്രില്‍ നടന്നിരുന്നു. ഇത്തവണയുടെ പരീക്ഷാ കേന്ദ്രങ്ങളുടെ ഭൂരിഭാഗവും സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ക്രമക്കേടുകളെ തുടര്‍ന്ന് ഇത്തവണ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

പരീക്ഷ എഴുതുന്നവര്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, തിരിച്ചറിയല്‍ രേഖയും കൈവശം വെക്കേണ്ടതാണ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ക്കായി കൊണ്ടുവരണം. പരീക്ഷാ ഹാളില്‍ ഹാഫ് സ്ലീവ് വസ്ത്രങ്ങളേ അനുവദിക്കൂ, ഷൂസ്, ലോഹ ആഭരണങ്ങള്‍, വാച്ചുകള്‍ തുടങ്ങിയവ വിലക്കിയിട്ടുണ്ട്. മതപരമായ വസ്ത്രധാരണമുള്ള വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 12:30 ന് മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ എത്തണം.

കഴിഞ്ഞ വര്‍ഷം നടന്ന ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരുകയാണ്. കേസില്‍ ക്രമക്കേടുകള്‍ തെളിയപ്പെട്ടതിനെ തുടര്‍ന്ന് 250 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 26 പേരെ സസ്പെന്‍ഡ് ചെയ്തതിനൊപ്പം, 14 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കി.