ഭോപ്പാൽ: മൂത്രമൊഴിക്കാൻ മുട്ടിയതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസിൽ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒറ്റയടിക്ക് കൈയിൽ നിന്ന് പോയത് ആറായിരം രൂപയാണ്. ഭാര്യയ്ക്കും മകനുമൊപ്പം സ്വന്തം നാട്ടിലേക്ക് പോകുന്നതിനിടെയാണ് ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ഹൈദരബാദ് സ്വദേശിയായ അബ്ദുൾ വന്ദേഭാരത് ട്രെയിനിലെ ടോയ് ലറ്റ് ഉപയോഗിക്കാനായി കയറിയത്.

ഹൈദരബാദിൽ നിന്ന് വൈകീട്ട് അഞ്ചരയോടെയാണ് അബ്ദുളും കുടുംബവും ഭോപ്പാൽ റെയിൽവേ സ്റ്റേനിൽ എത്തിയത്. എന്നാൽ അവിടെ നിന്ന് സിങ്രൗലിയിലേക്ക് പോകേണ്ട ട്രെയിൻ പുറപ്പെടുക രാത്രി 9 മണിയോടെയാണ്. അങ്ങനെ പ്ലാറ്റ്ഫോമിൽ നിൽക്കുന്നതിനിടെയാണ് ബാത്ത്‌റൂം ഉപയോഗിക്കാനായി അബ്ദുൾ ഇൻഡോറിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ കയറിയത്. എന്നാൽ, ബാത്ത്റൂം ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ ട്രെയിനിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു.

ട്രെയിനിലെ മൂന്ന് ടിക്കറ്റ് പരിശോധകരോടും വിവിധ കോച്ചുകളിലുണ്ടായ പൊലീസുകാരോടും അബ്ദുൾ സഹായം അഭ്യർത്ഥിച്ചെങ്കിലും വാതിൽ തുറക്കാൻ ഡ്രൈവറിനേ കഴിയൂ എന്ന് അവർ അറിയിച്ചു. തുടർന്ന് ഡ്രൈവറെ സമീപിക്കാൻ ശ്രമിച്ചെങ്കിലും അവർ യുവാവിനെ തടയുകയും ചെയ്തു.

ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ കയറിയതിന് യുവാവിന് ടിക്കറ്റ് പരിശോധകൻ 1020 രൂപ പിഴയിട്ടു. ഉജ്ജയിനിൽ ഇറങ്ങിയ യുവാവ് ഭോപ്പാലിലേക്ക് തിരിച്ച് ബസ് കയറിയപ്പോൾ ടിക്കറ്റിനായി മാത്രം 750 രൂപ നൽകേണ്ടി വന്നു. ഭർത്താവിനെ കാണാതായതോടെ ആശങ്കയിലായ ഭാര്യയും മകനും അവർക്ക് പുറപ്പെടേണ്ട സിങ്രൗലിയിലേക്ക് പോകുന്ന ദക്ഷിണ് എക്സ്പ്രസിൽ കയറേണ്ടെന്ന് തീരുമാനിച്ചു.

അങ്ങനെ യാത്രയ്ക്കായി ബുക്ക് ചെയ്ത നാലായിരം രൂപയുടെ ടിക്കറ്റും ഉപയോഗിക്കാനായില്ല. ചുരുക്കിപ്പറഞ്ഞാൽ വന്ദേഭാരത് എക്സ്പ്രസിലെ ബാത്ത്റൂം ഉപയോഗിച്ചതിന് യുവാവിന് ആറായിരം രൂപ കൈയിൽ നിന്ന് പോയി.