റായ്പൂർ: ഹെൽമെറ്റ് ധരിക്കാതെ, ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി തിരക്കേറിയ റോഡിലൂടെ യുവാവ് യുവതിയെ ബൈക്കിൻ്റെ പെട്രോൾ ടാങ്കിന് മുകളിൽ ഇരുത്തി അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ നിന്നുള്ള ദമ്പതികളാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരത്തിൽ യാത്ര ചെയ്തത്.

ഭിലായ് ടൗൺഷിപ്പിലെ സെക്ടർ 10ലെ റോഡിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ വന്ന ഒരു കാറിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ ദമ്പതികൾക്കെതിരെ പ്രതിഷേധം ശക്തമായി. തുടർന്ന്, ഭിലായ് നഗർ പോലീസ് മനീഷ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. യാതൊരു സുരക്ഷയുമില്ലാതെ ഇത്തരം അപകടകരമായ യാത്രകൾ അനുവദിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു.

നേരത്തെ, സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂണിൽ നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലും കാമുകിയെ ബൈക്കിൻ്റെ പെട്രോൾ ടാങ്കിലിരുത്തി യാത്ര ചെയ്ത യുവാവിന് ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങൾക്ക് 53,500 രൂപ പിഴ ചുമത്തിയിരുന്നു. സോഷ്യൽ മീഡിയ സ്റ്റണ്ടുകൾക്കായി ജീവൻ അപകടപ്പെടുത്തരുതെന്ന കർശന മുന്നറിയിപ്പ് പോലീസ് നൽകുന്നു.