ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗ-ബാരാബങ്കി ഹൈവേയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ ഓടുന്ന കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്ത പരാതിയില്‍ പൊലീസ് നടപടി. കാന്‍പുര്‍ സ്വദേശിനിയായ 23-കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് വിപിന്‍ സിങ്, ഇയാളുടെ കൂട്ടാളി വിനം സിങ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിമാന്‍ഷു സിങ് എന്നയാള്‍കൂടി കേസില്‍ പ്രതിയാണെന്ന് ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ ലഖ്നൗവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരു സിനിമ സംവിധായകനെ പരിചയപ്പെടുത്തി നല്‍കാമെന്ന വ്യാജേനയായിരുന്നു ഇന്‍സ്റ്റഗ്രാം സുഹൃത്തായ വിപിന്‍ സിങ് പരാതിക്കാരിയെ ക്ഷണിച്ചത്.

ആഗസ്റ്റ് 28 ന് ലഖ്നൗവിലെത്തി ചിന്‍ഹട്ട് ട്രൈസെക്ഷനില്‍ വെച്ച് വിപിനെ കണ്ടു. തുടര്‍ന്ന് വിപിന്‍ സിങ് എസ്യുവിയില്‍ ദേവാ റോഡിലെ തന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് സിനിമ സംവിധായകനെന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തി. ശേഷം തിരികെ മഥിയാരി ക്രോസിങ്ങില്‍ ഇറക്കാമെന്ന് പറഞ്ഞ് വീണ്ടും കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. എന്നാല്‍ മഥിയാരി ക്രോസിങ്ങിലേക്ക് പോകുന്നതിനു പകരം വിപിന്‍ സിങ് ബാരാബങ്കി ഹൈവേയിലേക്കാണ് കാര്‍ ഓടിക്കുകയായിരുന്നു.

ഇതിനിടെ, വിനം സിങ്, ഹിമാന്‍ഷു സിങ് എന്നിവരും വാഹനത്തില്‍ കയറി. പിന്നാലെ പ്രതികള്‍ എന്തോ വസ്തു തന്നെ മണപ്പിച്ച് ബോധരഹിതയാക്കിയെന്നും തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബലാത്സംഗത്തിന് മുന്‍പ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

ബോധം വീണ്ടെടുത്തപ്പോള്‍ ലഖ്നൗ ചിന്‍ഹാത്തിലെ ഒരു മുറിയിലായിരുന്ന പരാതിക്കാരിയുടെ സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പെടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. സംഭാവ സമയം വിപിന്‍ സിങും മുറിയിലുണ്ടായിരുന്നെന്നും സംഭവം പുറത്തു പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും തിരികെ കാന്‍പുരിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടതായും യുവതി പോലീസിന് മൊഴി നല്‍കി.