ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ മഹ്‌റോണി പ്രദേശത്തെ മദ്യശാലകൾ അടിച്ചുതകർത്ത് സ്ത്രീകൾ. അതിക്രമങ്ങൾ വർധിക്കുകയും, ഇത് സംബന്ധിച്ച് നൽകിയ പരാതികളിൽ അധികാരികൾ നടപടിയെടുക്കാൻ വിമുഖത കാണിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം. നൂറോളം വരുന്ന സ്ത്രീകൾ രണ്ട് മദ്യശാലകൾ അടിച്ചു തകർക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞു.

മദ്യശാലകൾക്ക് സമീപത്ത് സ്ത്രീകൾക്ക് നിരന്തരം പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പരാതികൾ നൽകിയിട്ടും അധികാരികൾ ഗൗരവമായി പരിഗണിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതിൽ മനംനൊന്താണ് കൂട്ടായ പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകൾ ആദ്യം പ്രധാന റോഡ് ഉപരോധിച്ചു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കുന്നില്ലെന്ന് കണ്ടതോടെ പ്രതിഷേധം മദ്യശാലകൾ തകർക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു.

സ്ത്രീകൾ രണ്ട് മദ്യശാലകളുടെയും പൂട്ടുകൾ തകർത്ത് അകത്തുകടന്നു. തുടർന്ന് കടയ്ക്കുള്ളിലെ മദ്യക്കുപ്പികളും മറ്റ് സാധനങ്ങളും നശിപ്പിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ട് ലക്ഷക്കണക്കിന് രൂപ വിലവരുന്ന മദ്യക്കുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞ് തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചില പുരുഷന്മാരും ഈ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അതിവേഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്ത്രീകളുടെ പരാതികളിൽ നടപടിയെടുക്കാത്ത സാഹചര്യത്തിൽ ഇത്തരം പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ അനുകൂലിച്ച് രംഗത്തെത്തി. മദ്യശാലകൾ തകർത്തതിനേക്കാൾ പ്രധാനമായി സ്ത്രീകളുടെ പരാതികളിൽ എന്തുകൊണ്ട് നടപടിയുണ്ടായില്ല എന്ന ചോദ്യമാണ് ഉയരേണ്ടതെന്നും ചിലർ എക്സിൽ (ട്വിറ്റർ) കുറിച്ചു.