കണ്ണൂര്‍: തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസില്‍ കോട്ടയം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. പെണ്‍കുട്ടി പ്രതികരിച്ചതോടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ തീവണ്ടിയില്‍ നിന്ന് ചാടി കാലൊടിഞ്ഞ പ്രതിയെ ആസ്പത്രിയില്‍ നിന്നും പോലിസ് പിടികൂടി. കണ്ണൂര്‍ മൊകേരി മുതിയങ്ങ കുടുവന്‍പറമ്പത്ത് ധര്‍മരാജന്‍ (53) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്‌സ്പ്രസിന്റെ (16604) ജനറല്‍ കോച്ചില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. യുവതിക്ക് നേരെ പ്രതി ലൈംഗീക അതിക്രമം നടത്തി. ഇതു യുവതി ചോദ്യംചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിനിടെ ധര്‍മരാജന്‍ അപായച്ചങ്ങല വലിച്ച് തീവണ്ടിയില്‍നിന്ന് ചാടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പരാതി നല്‍കി. തര്‍ക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്.

ഇരുകാലുകള്‍ക്കും പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ചോദ്യംചെയ്ത പെണ്‍കുട്ടിയെ അയാള്‍ അസഭ്യം പറഞ്ഞു. തര്‍ക്കം മുറുകിയപ്പോള്‍ എടക്കാടിന് സമീപം ധര്‍മരാജന്‍ ചങ്ങല വലിച്ച് ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് കാറില്‍ കതിരൂരിലെത്തിയ ഇയാള്‍ പിന്നീട് വടകരയിലൊരു ആശുപത്രിയില്‍ ചികിത്സതേടി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിയത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ജെ.വര്‍ഗീസ്, റെയില്‍വേ പോലീസ് എസ്.ഐ. പി.വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റെയില്‍വേ പോലീസ് എസ്.ഐ.മാരായ രാജന്‍ കോട്ടമലയില്‍, ജയേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്.സംഗീത്, രാജേഷ് കാനായി, ഹരിദാസന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിബിന്‍ മാത്യു, ആര്‍.പി.എഫ്. ഉദ്യോഗസ്ഥരായ അജീഷ്, ഷൈജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.