പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരനെ സ്വന്തം പിതാവ് അതിക്രൂരമായി തല്ലിച്ചതായി വിവരങ്ങൾ. പത്തനംതിട്ട കൂടലിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചതായും അറിയിച്ചിട്ടുണ്ട്. കുട്ടി അടിയുടെ ആഘാതത്തിൽ വേദന കൊണ്ട് പുളഞ്ഞിട്ടും പിതാവ് അടിച്ചുനുറുക്കുകയായിരുന്നു.

കൂടലിൽ പതിമൂന്ന് വയസ്സുകാരനെ പിതാവ് ക്രൂരമായി മർദ്ദിച്ചു അവശനാക്കി. പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്. സി ഡബ്ല്യൂ സിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുള്ളത്.

സി ഡബ്ല്യൂ സിയാണ് കൂടല്‍ പോലീസ് സ്റ്റേഷനിലേക്ക് ഈ പരാതി നല്‍കിയിരിക്കുന്നത്. പോലീസിലേക്ക് പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അങ്ങനെയാണ് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പോലീസിന് കൈമാറിയത്.

നിലവില്‍ പരാതി കൂടല്‍ പൊലീസിന്റെ പരിഗണനയിലാണ്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. രാജേഷ് എന്നയാളാണ് കുട്ടിയെ അടിക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരാതിപ്പെട്ടത് അടുത്ത ബന്ധുക്കള്‍ തന്നെയാണ്.

അതിനാല്‍ അവരും പരസ്യമായി പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ പരിശോധിച്ച് സി ഡബ്ല്യൂ സി നല്‍കിയ വീഡിയോ അടക്കം കണക്കിലെടുത്ത് മുന്നോട്ട് പോകാനൊരുങ്ങുകയാണ് പോലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.