തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വൻ കഞ്ചാവ് വേട്ട. അന്തർ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘം ഇതിനായി ആഡംബര കാറുകളാണ് ഉപയോഗിച്ചിരുന്നത്.

തഞ്ചാവൂർ വല്ലം സ്വദേശി നിയാസ് (28), കൊല്ലം അയിരകുഴി സ്വദേശി സമീർഖാൻ (39) എന്നിവരാണ് പോലീസ് കെണിയിലായത്. തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 200 കിലോഗ്രാമോളം കഞ്ചാവ് ഡാൻസാഫ് സംഘവും പോലീസും ചേർന്ന് പിടികൂടി. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ പന്നിമലയിൽ വെച്ച് വെള്ളറട പോലീസും ഡാൻസാഫ് സംയുക്ത സംഘം കഞ്ചാവ് പിടികൂടിയത്.

അതിർത്തി ചെക്ക്‌പോസ്റ്റ് വഴി അന്തർ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി റൂറൽ എസ്.പി. കിരൺനാരായണന് കിട്ടിയ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് വൈകീട്ട് മുതൽ ആറാട്ടുകുഴിയിൽ വെള്ളറട പോലീസും ഡാൻസാഫ് സംഘവും ബാരിക്കേഡ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു.

രണ്ട് കാറുകളിലായാണ് സംഘം എത്തിയത്. അകമ്പടി വാഹനത്തിന് പിന്നാലെയാണ് കഞ്ചാവുമായി മറ്റൊരു വാഹനമെത്തിയത്. വൈകീട്ട് ഏഴു മണിയോടെ സംഘം സേന നിരീക്ഷണം ശകത്മാക്കിയിരുന്ന അതിർത്തിയിലെത്തിയത്. എന്നാൽ ബാരിക്കേഡ് ഉൾപ്പെടെ കണ്ടയുടൻ പിടിയിലാവുമെന്ന് മനസ്സിലാക്കിയ സംഘം സംഘം വാഹനം തിരിച്ച് കത്തിപ്പാറ ശങ്കിലി വഴി പന്നിമലയിലേക്ക് തിരിച്ചു വിട്ടു. ഇവരുടെ പിന്നാലെ പാഞ്ഞ പോലീസ് സംഘം പന്നിമല സംഗമവേദിക്കടുത്തുള്ള ഇടറോഡിൽ വെച്ച് പിടികൂടുകയായിരുന്നു.

പിടിച്ചെടുത്ത കാറിന്റെ പിൻസീറ്റ് ഇളക്കിമാറ്റി അതിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകളിലായിട്ട് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് മൊത്തമായി കടത്തുന്ന സംഘമാണിതെന്നും പല തവണ ഈ സംഘം സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുതിയിട്ടുണ്ടെന്നും, കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പോലീസ് പറഞ്ഞു.