അപ്പാരസിഡ: മറ്റൊരാളുടെ പ്രതിശ്രുത വധുവിനെ വസതിയിൽ ഒളിപ്പിച്ചെന്നാരോപിച്ച് ഒരു വൈദികനെ നാട്ടുകാർ വളഞ്ഞു. ബ്രസീലിലെ അപ്പാരസിഡയിലെ ഔവർ ലേഡി ചർച്ചിലെ റെക്ടറിയുടെ താമസസ്ഥലത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

മാറ്റോ ഗ്രോസോ സംസ്ഥാനത്തെ നോവ മരിംഗയിലുള്ള ഔർ ലേഡി ഓഫ് അപാരെസിഡ ഇടവകയുടെ തലവനായ റവ. ലൂസിയാനോ ബ്രാഗ സിംപ്ലിഷ്യോയുടെ വീട്ടിലേക്കാണ് നാട്ടുകാർ ഇരച്ചുകയറിയത്. പ്രതിശ്രുത വരൻ നഗരത്തിൽ ഇല്ലാതിരുന്ന സമയത്താണ് വൈദികൻ യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. രോഷാകുലരായ നാട്ടുകാർ വീട്ടിലെ കുളിമുറിയുടെ വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ, 21കാരി സിങ്കിനടിയിൽ ഒളിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.

യുവതിയെ നാട്ടുകാർ അവിടെ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, വ്യായാമത്തിനു ശേഷം വീട്ടിലെത്തിയ യുവതിക്ക് കുളിക്കാൻ അനുവാദം നൽകുക മാത്രമാണ് ചെയ്തതെന്നാണ് റവ. ലൂസിയാനോ ബ്രാഗ സിംപ്ലിഷ്യോ പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്.

എന്നാൽ, വൈദികൻ യുവതിയെ തന്റെ പള്ളിയിലെ വസതിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി നാട്ടുകാർ ആരോപിക്കുന്നു. ബാത്ത്റൂമിൽ നിന്ന് പുറത്ത് വരുമ്പോൾ ഷോർട്ട്സും ടാങ്ക് ടോപ്പുമായിരുന്നു സ്ത്രീ ധരിച്ചിരുന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പുരോഹിതനും സ്ത്രീയും അവകാശപ്പെട്ടു.