പത്തനംതിട്ട: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 65 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. സീതത്തോട് സ്വദേശിയായ സോനു സുരേഷ് (22) എന്ന പ്രതിയെ ആണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് കഠിന തടവിന് ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 30 മാസം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.

2022 ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ചും വശീകരിക്കുകുയായിരുന്നു. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോകുകയും വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ വീട്ടില്‍ അര്‍ധരാത്രി അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ആയിരുന്നു. ഒന്നിലധികം ദിവസങ്ങളില്‍ പ്രതി ഇത്തരത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു. ഒരു ദിവസം പെണ്‍കുട്ടിയെ പ്രതി വൈകിയ സമയത്ത് കൂട്ടി കൊണ്ടുവരുന്നത് കണ്ടതോടെയാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്.

ഇവര്‍ പ്രതിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പ്രതിയെ വിലക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതോടെ പ്രതിയുമായുള്ള ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍വാങ്ങി. തുടര്‍ന്നുണ്ടായ വിരോധത്തില്‍ പ്രതി പെണ്‍കുട്ടിയേയും മാതാപിതാക്കളേയും വിടുകയറി ആക്രമിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഓടിക്കൂടിയ അയല്‍വാസികള്‍ പ്രതിയെ തടഞ്ഞ് വച്ച് പൊലീസില്‍ വിവരം അറിയിക്കുക ആയിരുന്നു.

സ്ഥലത്ത് എത്തിയ പൊലീസ് വിടുകയറി ആക്രമിച്ചതിന് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പീഡന വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തുകയും ലൈംഗിക പീഡനത്തിന് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. രണ്ടു കേസിലും വിചാരണ പൂര്‍ത്തിയാക്കി കോടതി പ്രത്യേകം പ്രത്യേകം വിധി പ്രസ്താവിച്ചു. ലൈംഗിക പീഡന കേസിലെ ശിക്ഷാ വിധിക്ക് പുറമേ വീടുകയറി ആക്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാല്‍ 1 വര്‍ഷം അധിക കഠിനതടവും ശിക്ഷ വിധിച്ചിട്ടുണ്ട്.

ഇരു കേസിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാതൃൂസാണ് ഹാജരായത്. പത്തനംതിട്ട പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ജി സുനില്‍, ജിബു ജോണ്‍ എന്നിവരും സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജ്യോതി സുധാകറുമാണ് ഇരു കേസുകളിലായി അന്വേഷണ ചുമതല നിര്‍വഹിച്ചത്.