ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു പ്രസിഡൻസി കോളേജിലെ വിദ്യാർത്ഥിനി ലയ സ്മിത(19)യാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ യുവാവ് കൃത്യം നടത്തിയതിന് ശേഷം കത്തികൊണ്ട് മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്പസിൽ നടുക്കുന്ന സംഭവം അരങ്ങേറിയത്.മറ്റൊരു കോളേജിലെ വിദ്യാർത്ഥിയായ പവൻ കല്യാൺ ആണ് 19-കാരിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.മറ്റൊരു കോളേജിലെ വിദ്യാർത്ഥിയായ പവൻ കല്യാൺ പെൺകുട്ടിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് കാമ്പസിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നതായും എന്നാൽ മറ്റൊരാളുമായി പ്രണയത്തിലായതിനാൽ പെൺകുട്ടി ഇത് നിരസിച്ചെന്നുമാണ് വിവരം. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കാമ്പസിൽ കുത്തേറ്റുവീണ പെൺകുട്ടിയെ സുരക്ഷാജീവനക്കാർ കൈയിലെടുത്ത് ആംബുലൻസിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചോരയിൽ കുളിച്ച പെൺകുട്ടിയെ കണ്ട് വിദ്യാർത്ഥിനകളടക്കമുള്ളവർ നടുക്കത്തോടെ നോക്കിനിൽക്കുന്നതും ചിലർ ഈ കാഴ്ച കാണാതെ മുഖംതിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.