- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാത്രി പോലീസിന്റെ പെട്രോളിങ് ഡ്യൂട്ടി; വൈറ്റ് ബോലറോ ജീപ്പിന്റെ സ്ട്രോബ് വെട്ടത്തിൽ ഒരാൾ പരുങ്ങുന്നത് ശ്രദ്ധിച്ചു; പിന്നാലെ വെപ്രാളം പിടിച്ച് ഓടാൻ ശ്രമം; പോക്കറ്റ് പരിശോധനയിൽ കുടുങ്ങി; ഫോണിന്റെ കവർ കണ്ട് ഞെട്ടൽ; പ്രതിയെ കൈയ്യോടെ പൊക്കി!
കോഴിക്കോട്: സംസ്ഥാനത്ത് ഓപ്പറേഷൻ ക്ലീനിന്റെ ഭഗമായി നടക്കുന്ന പരിശോധനയിൽ നിരവധി പേരാണ് കുടുങ്ങിയത്.ഇപ്പോഴിതാ, കോഴിക്കോട് വൻ ലഹരിവേട്ട നടന്നിരിക്കുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എം.ഡി.എം.എ എത്തിച്ച് വിൽപന നടത്തിയിരുന്ന യുവാവിനെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. അരക്കിണർ പണ്ടാരത്തോപ്പ് സ്വദേശിയായ കളരിപ്പറമ്പ് ഹൗസിൽ ഹസ്നാദ് (37)നെ യാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി പന്നിയങ്കര പോലീസിന്റെ പെട്രോളിങ് ഡ്യൂട്ടിക്കിടയിൽ പന്നിയങ്കര മേൽപ്പാലത്തിന് താഴെ കല്ലായി ഭാഗത്തേക്ക് പോകുന്ന റോഡ് സൈഡിൽ വെച്ചാണ് ഇയാളെ പോലീസ് കണ്ടത്.
പോലീസിനെ കണ്ടതും പരിഭ്രമിച്ച് ഓടിപോവാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു നിർത്തി ദേഹപരിശോധന നടത്തുകയായിരുന്നു. ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച മൊബൈൽ ഫോണിന്റെ കവറിൽ നിന്നും പൊലീസ് 0.573 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. കൂടാതെ മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച 2000 രൂപയും ഇയാളിൽ നിന്നും കണ്ടെത്തി .
ബെംഗളൂരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് എംഡിഎംഎ വാങ്ങിച്ച് പയ്യാനക്കൽ, കല്ലായി, അരക്കിണർ എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊളിലാളികൾ ഉൾപ്പെടെ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതി.
ഇയാൾക്ക് ലഹരി എത്തിച്ചു നല്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ നൗഷാദ് ടിടി, പ്രസന്ന കുമാർ, എസ്സിപിഒ മാരായ വിജേഷ് ,ദിലീപ് ടിപി ,ബിനീഷ് സിപിഒ അശ്വതി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം, മയക്കുമരുന്നിനെതിരെ എക്സൈസ് സേന നടപ്പിലാക്കിയ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേർ. ആകെ 874 കേസുകളെടുത്തു, 901 പേരെ പ്രതിചേർത്തു. മാർച്ച് അഞ്ച് മുതൽ 19 വരെയുള്ള ദിവസത്തെ കണക്കുകളാണ് ഇത്. എക്സൈസ് മാത്രം നടത്തിയത് 6506 റെയ്ഡുകളാണ്, മറ്റ് സേനകളുമായി ചേർന്ന് 177 പരിശോധനകളും നടത്തി.
60,240 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങൾ പിടിച്ചു. ഒളിവിലിരുന്ന 49 പ്രതികളെയും പിടികൂടിയിട്ടുണ്ട്. 2.37 കോടിയുടെ ലഹരി വസ്തുക്കളാണ് പിടിച്ചത്. 123.88 ഗ്രാം എംഡിഎംഎ, 40.5 ഗ്രാം മെത്താഫിറ്റമിൻ, 12.82 ഗ്രാം നെട്രോസെഫാം ഗുളികകൾ, 14.5 ഗ്രാം ബ്രൌൺ ഷുഗർ, 60.8 ഗ്രാം ഹെറോയിൻ, 31.7 ഗ്രാം ഹാഷിഷ് ഓയിൽ, 179.35 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർത്തിയ ചോക്കളേറ്റ് എന്നിവ പിടികൂടി. സ്കൂൾ പരിസരത്ത് 1763, ബസ് സ്റ്റാൻഡ് പരിസരത്ത് 542, റെയിൽവേ സ്റ്റേഷൻ പരിസരത്ത് 179, ലേബർ ക്യാമ്പുകളിൽ 328 പരിശോധനകളുമാണ് എക്സൈസ് നടത്തിയത്.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്സൈസ് സേനയെ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നിന്റെ വഴി തേടി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിലുൾപ്പെടെ പേയി പ്രതികളെ പിടികൂടാൻ എക്സൈസിന് കഴിഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്ച കൂടുതൽ ശക്തമാക്കും. അതിർത്തിയിൽ കർശന ജാഗ്രത തുടരാനും മന്ത്രി നിർദേശം നൽകുകയും ചെയ്തു.