കോഴിക്കോട്: മാരക ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ.കോഴിക്കോട് ആണ് സംഭവം നടന്നത്. എന്റെ വണ്ടി എടുത്തോട്ടെ സാറെ...എന്ന് പറഞ്ഞ് ഒരു യുവാവ് രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ പോലീസുവരെ ഒന്ന് ഞെട്ടി. യുവാവിന്റെ മുഖത്തെ പരുങ്ങൽ കണ്ട് പോലീസുകാർ പിടിച്ചുനിർത്തി പരിശോധിച്ചപ്പോൾ കിട്ടിയത് മാരക ലഹരിമരുന്നായ എംഡിഎംഎ. ഉടനെ തന്നെ യുവാവിനെ കൈയ്യോടെ പൊക്കി.

പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടാന്‍ ഫറോക്ക് പൊലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവിന്‍റെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. നല്ലളം സ്വദേശിയായ അലന്‍ദേവിനെ (22) ആണ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും 1.66 ഗ്രാം എംഡിഎംഎ പിടികൂടിയെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് അലന്‍ ദേവിന്‍റെ ബൈക്ക് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കസ്റ്റഡിയിൽ എടുത്തിരുന്നു. പിറ്റേന്ന് രാവിലെ ഇയാള്‍ ബൈക്ക് അന്വേഷിച്ച് സ്റ്റേഷനില്‍ എത്തുകയായിരുന്നു. അലന്‍ദേവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

അതേസമയം, വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 130 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (28.81 ഗ്രാം), കഞ്ചാവ് (14.689 കി.ഗ്രാം), കഞ്ചാവ് ബീഡി (92 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 25ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.