തിരുവനന്തപുരം: തിരുവനന്തപുരത്ത് 'പിയാനോ' പഠന കേന്ദ്രത്തിന്റെ മറവിൽ ലൈംഗികാതിക്രമം നടന്നതായി പരാതി. കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇയാൾ കൂടുതൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായും സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

'പിയാനോ' പഠിക്കാനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തലസ്ഥാനത്തെ സംഗീത പഠന കേന്ദ്രം ഡയറക്‌ടർ അറസ്റ്റിൽ. കേസിൽ തോമസ് വർഗീസിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2011-13 കാലഘട്ടത്തിൽ ഇവിടെ പഠിച്ചിരുന്ന കുട്ടിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് പോക്സോ വകുപ്പിൽ കേസ് എടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ സഹോദരിയെയും ഇയാൾ 2003-04 കാലത്ത് പീഡിപ്പിച്ചെന്നും പോലീസ് പറയുന്നു. ഇവിടെ പഠിച്ച ഒരു പെൺകുട്ടി തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇയാളിൽ നിന്ന് ഉപദ്രവം നേരിട്ട സഹോദരിയും പ്രതികരിച്ചതോടെയാണ് പോലീസിൽ പരാതി എത്തിയത്.

ഇപ്പോൾ സംഗീത പഠനകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് പോലീസ്. പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പോലീസ് വ്യക്തമാക്കി.