- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'മരിച്ചു' എന്ന് ഉറപ്പാക്കി പൊലീസിനെയും അന്‍സിലിന്റെ വീട്ടുകാരെയും അഥീന 'ആത്മഹത്യാ' വിവരം അറിയിച്ചു; ബോധം ഉണ്ടായിരുന്ന അന്‍സിലിന് ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ബോധം തിരിച്ചെത്തി; കാമുകിയുടെ 'പ്രണയ വിഷം' മരണമൊഴിയിലൂടെ പുറത്തെത്തി; അഥീനയ്ക്ക് പിന്നില്‍ രണ്ടാമന്?
കൊച്ചി: കോതമംഗലത്തെ അന്‍സില്‍ കൊലക്കേസില്‍ പ്രതി അഥീന നടത്തിയ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് പോലിസ്. വിഷം അകത്തുചെന്ന് അന്‍സിലിന്റെ ശ്വാസകോശത്തിന് പൊള്ളലേല്‍ക്കുകയും കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ചെയ്തതായാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പറയുന്നത്. ഇതാണ് മരണ കാരണം. നിലവില്‍ കാക്കനാട് വനിതാജയിലില്‍ തടവിലുള്ള അഥീനയെ പോലിസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനും പോലിസ് ശ്രമിക്കുന്നുണ്ട്. പാറശ്ശാലയിലെ ഗ്രീഷ്മയുടെ ക്രൂരതയ്ക്ക് സമാനമാണ് ഈ സംഭവവും എന്നാണ് പോലീസ് വിലയിരുത്തല്‍. വിശദ ചോദ്യം ചെയ്യലില്‍ കേസില്‍ മറ്റു പ്രതികളുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ് ശ്രമിക്കും.
അന്‍സിലിനെ കൊലപ്പെടുത്താന്‍ അഥീന രണ്ടുമാസം മുമ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. വ്യാഴാഴ്ച്ച രാത്രി അന്‍സില്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ സിസിടിവി ക്യാമറ എടുത്തുമാറ്റി. ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് മാറ്റുകയും നശിപ്പിക്കുകയും ചെയ്തു. വീട്ടില്‍ സിസിടിവി ക്യാമറ ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവുകളും നശിപ്പിച്ചു. മറ്റാരുടേയോ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടികള്‍ എന്നാണ് സൂചന. മറ്റൊരു കാമുകനും അഥീനയ്ക്കുണ്ടെന്ന് സൂചനയുണ്ട്. ഇയാള്‍ നിലവില്‍ ജയിലിലാണ്. ജയില്‍ മോചിതനായി ഇയാള്‍ എത്തുന്നതിന് മുമ്പ് അന്‍സലിനെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന.
അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് ജൂലൈ 31നു പുലര്‍ച്ചെയാണ് അന്‍സില്‍ എത്തിയത്. അന്‍സില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസില്‍ ശീതളപാനീയത്തിനൊപ്പം വിഷവും ചേര്‍ത്തു. വിഷം അകത്ത് ചെന്ന ഉടന്‍ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായപ്പോള്‍ അന്‍സില്‍ സുഹൃത്തിനെയും പോലിസിനെയും വിവരമറിയിച്ചു. അന്‍സിലിന്റെ വീട്ടുകാരെ അഥീനയാണ് വിളിച്ചത്. അന്‍സില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നാണ് അഥീന എല്ലാവരോടും പറഞ്ഞത്. തുടര്‍ന്ന് പോലിസും ബന്ധുക്കളും എത്തി ആംബുലന്‍സില്‍ അന്‍സിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ അന്‍സില്‍ അവിവാഹിതയായ അഥീനയുമായി രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നു. അന്‍സില്‍ മര്‍ദിച്ചതായി ആരോപിച്ച് രണ്ടു മാസം മുന്‍പ് അഥീന കോതമംഗലം പോലിസില്‍ പരാതി നല്‍കിയിരുന്നു. രണ്ടാഴ്ച മുന്‍പ് അഥീന ഈ കേസ് പിന്‍വലിച്ചു. പണം നല്‍കാമെന്ന അന്‍സിലിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതു നല്‍കാത്തതിനെ തുടര്‍ന്ന് അന്‍സിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും വഴക്കുണ്ടായി. തുടര്‍ന്നുണ്ടായ വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചത്. അന്‍സിലിന്റെ ഭാര്യയോടും അഥീന പണം ചോദിച്ചിരുന്നതായാണ് വിവരം.
ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അന്‍സില്‍ പൊലീസിന് നല്‍കിയ മരണമൊഴിയാണ് കേസില്‍ വഴിത്തിരിവായത്. അഥീന തനിക്ക് വിഷം തന്നുവെന്നായിരുന്നു അന്‍സിലിന്റെ മൊഴി. 'മരിച്ചു' എന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസിനെയും അന്‍സിലിന്റെ വീട്ടുകാരെയും അഥീന വിവരം അറിയിച്ചത്. ആത്മഹത്യാശ്രമം എന്നാണ് എല്ലാവരോടും പറഞ്ഞത്. എന്നാല്‍, അപ്പോഴും ബോധമുണ്ടായിരുന്ന അന്‍സിലിന് ആംബുലന്‍സിലേക്ക് കയറ്റാന്‍ എടുക്കുമ്പോള്‍ ബോധം തിരിച്ചു കിട്ടി. ആംബുലന്‍സില്‍ കയറ്റുന്നതിനിടെ അഥീനയാണ് വിഷം നല്‍കിയതെന്ന് പൊലീസിനോടും ബന്ധുവിനോടും പറഞ്ഞു. ഇതോടെയാണ് അഥീനയുടെ പങ്ക് വെളിപ്പെട്ടത്. അന്‍സിലിന്റെ മെബൈല്‍ ഫോണ്‍ അഥീന വീടിനു സമീപത്ത് കാടുപിടിച്ച സ്ഥലത്തേക്ക് എറിഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത ഈ ഫോണില്‍നിന്നും അഥീനയുടെ ഫോണില്‍നിന്നും നിര്‍ണായകതെളിവുകളും പൊലീസിന് ലഭിച്ചു.
അന്വേഷണത്തില്‍, മാസങ്ങള്‍ക്കുമുമ്പ് അഥീന കോതമംഗലം ചെറിയപള്ളിത്താഴത്തുള്ള കടയില്‍നിന്ന് കീടനാശിനി വാങ്ങിച്ചതായുള്ള സുപ്രധാന തെളിവ് ലഭിച്ചു. മാലിപ്പാറയില്‍ അഥീനയുടെ വീടിനുചുറ്റുമുണ്ടായിരുന്ന സിസിടിവി കാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് അപ്രത്യക്ഷമായതായും കണ്ടെത്തി. ശാസ്ത്രീയ തെളിവെടുപ്പിനുശേഷമാണ് പൊലീസ് അഥീനയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പോസ്റ്റുമോര്‍ട്ടത്തില്‍ 'പരാക്ക്വേറ്റ്' എന്ന കീടനാശിനി അകത്തുചെന്നതാണ് മരണകാരണമെന്ന് തെളിഞ്ഞു. ആസൂത്രിത കൊലപാതകമാണെന്നും ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും കോതമംഗലം എസ്എച്ച്ഒ പി ടി ബിജോയ് പറഞ്ഞു.