അടൂര്‍: പതിനേഴുകാരി തുടര്‍പീഡനങ്ങള്‍ക്ക് ഇരയായ കേസില്‍ കൗമാരക്കാരന്‍ പിടിയില്‍. പതിനാറുകാരനാണ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത അടൂര്‍ പോലീസ്, ഒരു കേസ് നൂറനാട് പോലീസിന് കൈമാറിയിരുന്നു. അടൂര്‍ സ്റ്റേഷനിലെ 8 കേസുകളിലായി ആകെയുള്ള 8 പ്രതികളില്‍ ഇതോടെ 7 പേരും പിടിയിലായി. അറസ്റ്റിലാവാനുള്ള ഒരാള്‍ വിദേശത്താണ്. ഇയാളെ പിടികൂടാനുള്ള നടപടികള്‍ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സ്‌കൂളില്‍ ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്.തുടര്‍ന്ന് കഴിഞ്ഞമാസം 23 ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസ് ആണ് ആദ്യത്തേത്, ഇതാണ് നൂറനാട് പോലീസിന് കൈമാറിയത്, ഇതിലെ പ്രതി ബദര്‍ സമന്‍ (62) അറസ്റ്റിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും കേസുകളില്‍ പ്രതികളായി.

സാജന്‍ (24) ആദര്‍ശ് (25) എന്നീ പ്രതികളാണ് ആദ്യം അടൂര്‍ പോലീസിന്റെ പിടിയിലായത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി സച്ചിന്‍ കുറുപ്പ് (25), കൃഷ്ണാനന്ദ് (21), അഭിനവ് റാം (20), അഭിരാജ് (19)എന്നിവര്‍ അറസ്റ്റിലായി, ഇന്ന് പ്രായപൂര്‍ത്തിയാകാത്തയാളും. അടൂര്‍ പോലീസ് തുടര്‍നടപടികള്‍ കൈകൊണ്ടു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ധൃതഗതിയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും പോലീസ് അതിവേഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.