തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ കുടുംബത്തിന്റെ കട ബാധ്യതയുടെ ആഴം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. കടം നല്‍കിയവരുടെ വിവരങ്ങള്‍ അടക്കം പോലീസ് ശേഖരിച്ചു തുടങ്ങി. ബാങ്ക് അധികൃതരില്‍ നിന്നടക്കം വിവരങ്ങള്‍ തേടി. കുടുബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കടന്നുപോയത് എന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണത്തില്‍ നിന്നും വ്യക്തമായ കാര്യവും ഇതാണ്.

കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് പറയുന്നു. താന്‍ മരിച്ചു അവള്‍ ജീവിക്കേണ്ടെന്ന ചിന്തയിലാണ് അഫാന്‍ കാമുകിയെ കൊലപ്പെടുത്തിയത്. കൊലപാതങ്ങള്‍ക്കിടയിലും, അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഫാന്റെ മൊഴിയെടുത്ത് സ്ഥരികരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ജീവിതവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ല, അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ട്. മനസ്സാക്ഷിയെ ഞെട്ടിച്ച കൊലാപാതകങ്ങള്‍ക്ക് പിന്നില്‍ ഇതാണ് കാരണം എന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഫാന്‍ പറഞ്ഞത്. പൊലീസ് സ്വന്തം നിലയില്‍ കണ്ടെത്തിയ തെളിവുകളും അഫാന്റെ വാദം ശരിവെക്കുന്ന തരത്തിലാണെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. ഉമ്മയെ ആക്രമിച്ച ശേഷം അഫാന്‍ നേരെ പോകുന്നത് പാങ്ങോടുള്ള അമ്മൂമ്മയുടെ വീട്ടേലക്കാണ്. ഒമ്പത് മിനുട്ടിനുള്ളില്‍ അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തി മാല എടുത്ത് തിരികെ വെഞ്ഞാറമൂട് ജംഗ്ഷിനിലേക്ക് വരികയായിരുന്നു.

വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവെച്ച് 74000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാന്‍ ചെയ്തത്. ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങള്‍ക്കായി എസ് എന്‍ പുരത്തുള്ള പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തുന്നതും പണം ചോദിച്ച ശേഷം സഹാദോരനെയും ഭാര്യയേയും കൊലപ്പെടുത്തുന്നതും. അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഫാന്റെ മൊഴിയെടുത്ത് സ്വന്തം നിലയില്‍ കണ്ടെത്തി വിവരങ്ങള്‍ സ്ഥിരീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങള്‍ ഡിവൈഎസ്പി മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അഫാന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ മടങ്ങുകയായിരന്നു. ഇന്ന് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അഫാന്റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കി. കൂട്ട ആത്മഹത്യക്ക് വഴി തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്ന അഫാന്റെ മൊഴി സ്ഥിരീകരിക്കാനാണിത്.

വീട്ടിലെ ചെലവുകള്‍ക്കും മറ്റുമായി ഉമ്മ നിരന്തരം പണംകടം വാങ്ങുമായിരുന്നു എന്നാണ് അഫാന്‍ പറയുന്നത്. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും 12 പേരില്‍നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളില്‍നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍നിന്ന് വീണ്ടും കടം വാങ്ങിയിട്ടായിരുന്നു. ഇതായിരുന്നു കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിച്ച പതിവ് രീതി.

എന്നാല്‍ ഒരു ഘട്ടത്തില്‍ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതിയുണ്ടായി. പണം നല്‍കിയവര്‍ തിരികെ ചോദിക്കാന്‍ ആരംഭിച്ചതോടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താന്‍ തന്നെ കൊല്ലാമെന്ന നിഗമനത്തിലെത്തിയത് എന്നും അഫാന്‍ പോലീസിനോട് പറഞ്ഞു. ഉമ്മയേയും സഹോദരനേയും ഇല്ലാതാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും മൊഴിയിലുണ്ട്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനിടയിലും, പിതാവിന്റെ സഹോദരനും ഭാര്യയും മുത്തശ്ശിയും നിരന്തരം തന്റെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെടുമായിരുന്നു എന്നാണ് അഫാന്‍ പറയുന്നത്. കട ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കാതെ നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമാണ് ഇവര്‍ ചെയ്തത്. ഈ കാരണത്താല്‍ ഇവരോട് അഫാന് പകയുണ്ടായിയിരുന്നു. ഇതാണ് മൂന്നുപേരേയും ഇല്ലാതാക്കാനുള്ള കാരണമായത്. 'ഞാനില്ലെങ്കില്‍ അവളും വേണ്ട' എന്ന തീരുമാനമാണ് ഫര്‍സാനയെ കൊല്ലുന്നതിലേക്ക് തന്നെ എത്തിച്ചത് എന്നും മൊഴിയില്‍ പറയുന്നു.

സംഭവദിവസം ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നാണ് മൊഴി. രാവിലെ 11 മണിയോടെ ഉമ്മ ഷെമിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധരഹിതയായപ്പോള്‍ മരിച്ചെന്ന് കരുതി അവരെ മുറിയില്‍ പൂട്ടിയിട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റുള്ളവരെ കൊലപ്പെടുത്താനുള്ള ആയുധം സംഘടിപ്പിക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്.

അതിനായി വെഞ്ഞാറമൂട്ടിലുള്ള ധനകാര്യ സ്ഥാപനത്തിലെത്തി 1500 രൂപ കടം വാങ്ങി. തുടര്‍ന്ന് അവിടെതന്നെയുള്ള ഒരു കടയില്‍പോയി ഭാരം കൂടിയ ചുറ്റിക വാങ്ങി. മറ്റ് കടകളില്‍ പോയി ബാഗും എലി വിഷവും വാങ്ങി. ഇതെല്ലാമായി വീട്ടിലെത്തിയപ്പോഴാണ് ഉമ്മ തല ഉയര്‍ത്തി തന്നെ നോക്കുന്നത് അഫാന്‍ കാണുന്നത്. ഉടന്‍ ചുറ്റിക ഉപയോഗിച്ച് ഉമ്മയുടെ തലയ്ക്ക് അടിച്ചു. മരിച്ചെന്ന ധാരണയില്‍ വീടിനു പുറത്തേക്ക് പോയി. പിന്നീട് പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തി ഇതേ ചുറ്റിക ഉപയോഗിച്ച് അവരെ കൊലപ്പെടുത്തി. ശേഷം മുത്തശ്ശിയുടെ സ്വര്‍ണമാല കൈക്കലാക്കി വെഞ്ഞാറമൂട്ടിലെത്തി.

ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണമാല പണയംവെച്ച് 74500 രൂപ വാങ്ങി. ഈ പണത്തില്‍നിന്ന് കടം വാങ്ങിയ വ്യക്തിക്ക് ഓണ്‍ലൈന്‍ വഴി 40000 രൂപ കൈമാറി. ഇതിനുശേഷം എസ്.എന്‍.പുരത്തെത്തി പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെത്തി ഒരു ബാറില്‍നിന്ന് മദ്യപിച്ചു. ഒരു ബോട്ടില്‍ മദ്യം ബാറില്‍നിന്ന് വാങ്ങുകയും ചെയ്തു. പിന്നീട് കാമുകിയായ ഫര്‍സാനയെ വിളിച്ച് ബൈക്കില്‍ ഇരുവരും വീട്ടിലേക്ക് എത്തി. എന്നാല്‍ ഇതിനു മുന്‍പ്, സഹോദരനായ അഫ്‌സാന്‍ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ അഫാന്‍ കുഴിമന്തി വാങ്ങാന്‍ അഫ്‌സാനെ വെഞ്ഞാറമൂട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍വെച്ച് ഫര്‍സാനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതിനുശേഷമാണ് താന്‍ വിഷം കഴിച്ചത് എന്നാണ് അഫാന്‍ പറയുന്നത്. തുടര്‍ന്ന് സഹോദരനായ അഫ്‌സാന്‍ കുഴിമന്തിയുമായി തിരികെ വീട്ടിലേക്ക് എത്തി. ഇതോടെ സഹോദരനേയും വകവരുത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് മൊഴിയിലുള്ളത്.