തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണാന്‍ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇവരെ സന്ദര്‍ശിച്ച ബന്ധുക്കളോടാണ് ഷെമി ആഗ്രഹം പറഞ്ഞത്. അന്വേഷണത്തില്‍ സാമ്പത്തികക്കുറ്റം കൂടി ഉള്‍പ്പെടുത്തി പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. പ്രതി അഫാന്റെ കടബാധ്യത, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് നിലവില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അഫാന്റെ കുടുംബം സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും പണം കടം വാങ്ങിയതിന്റെ വിവരങ്ങള്‍ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പലിശ ഇനത്തില്‍ ഇവര്‍ അഫാന്റെ കുടുംബത്തില്‍നിന്ന് വന്‍തുക ഈടാക്കിയെന്ന വിവരത്തെ തുടര്‍ന്നാണ് പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നീക്കം. അതായത് അഫാനും അമ്മയ്ക്കും പണം കൊള്ളപലിശയ്ക്ക് കടം കൊടുത്തവരും കുടുങ്ങും. പ്രതിമാസം വലിയതുക പലിശ ഇനത്തില്‍ അഫാന്റെ കുടുംബം നല്‍കിയിട്ടുണ്ടെന്ന രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. വെഞ്ഞാറമൂട്ടിലെ ബ്ലെഡ് മാഫിയയും കുടുക്കിലേക്ക് പോവുകയാണ്.

അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യസ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ല. വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി ഇപ്പോള്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെങ്കിലും പൂര്‍ണമായി മെച്ചപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നു. ആഹാരം കഴിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ഇളയമകന്‍ അടക്കം ബന്ധുക്കളായ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ഷെമിയെ അറിയിച്ചു. എന്നാല്‍ മൂത്തമകന്‍ അഫാനാണ് എല്ലാവരെയും കൊലപ്പെടുത്തിയത് തുടങ്ങിയ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. ഇളയ മകന്‍ അഫ്‌സാനടക്കം വാഹനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് പോലീസിന്റെ നിര്‍ദേശപ്രകാരം ഡോക്ടര്‍ അറിയിച്ചത്. സംഭവം കേട്ടയുടന്‍ മൂത്തമകന്‍ അഫാനെ കാണണമെന്നായിരുന്നു ഷെമി പ്രതികരിച്ചത്. ഇപ്പോഴും അത് തുടരുകയാണ്. കേസിലെ പ്രതിയായ മകന്‍ അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മാതാവ് ഷെമി. പരിശോധിക്കുന്ന ഡോക്ടറും ബന്ധുക്കളും ചേര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ഷെമിയെ ഇക്കാര്യം അറിയിച്ചത്. ഇളയ മകന്‍ അഫ്‌സാന്‍, അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാന, ഭര്‍ത്താവ് റഹീമിന്റെ മാതാവ് സല്‍മാ ബീവി, റഹീമിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാജിത ബീവി എന്നിവരാണ് മരിച്ചതായി അറിയിച്ചത്. വിവരം അറിഞ്ഞയുടന്‍ മൂത്തമകന്‍ അഫാന്‍ ജീവിച്ചിരിപ്പുണ്ടോ എന്നും കാണണമെന്നും ഷെമി പറഞ്ഞു. ഷെമിയുടെ അസുഖം ഭേദമായി ഇറങ്ങിയാല്‍ ഉടന്‍ കാണിക്കാമെന്നു പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. ഇതേ നിലപാടിലാണ് ഇപ്പോഴും ഷെമി.

മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വെഞ്ഞാറമൂട് പൊലീസിന്റെ അപേക്ഷയില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാളെ വിധി പറയും. അഫാന്റെ സഹോദരന്‍ അഫ്‌സാന്‍, അഫാന്റെ സുഹൃത്ത് ഫര്‍സാന എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് നിലപാട്. അതിനിടെ, കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യയുണ്ടെന്ന വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് അഫാന്റെ പിതാവ് അബ്ദുല്‍ റഹീം പൊലീസിനോട് ആവശ്യപ്പെട്ടു. തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ കിളിമാനൂര്‍ എസ്എച്ച്ഒ ബി. ജയന്‍ അബ്ദുല്‍ റഹീമിനെ വിവര ശേഖരണത്തിനായി കിളിമാനൂര്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ നല്‍കിയ മൊഴി.തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് താന്‍ ചെയ്ത ക്രൂരതകളെക്കുറിച്ച് അഫാന്‍ പൊലീസിനോട് വിവരിച്ചത്. 80,000 രൂപ ലത്തീഫില്‍ നിന്ന് കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നു. പിതൃമാതാവിന്റെ സ്വര്‍ണം വാങ്ങുന്നതിനും തടസം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ഇയാളെ വകവരുത്താന്‍ കാരണം. അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛന്റെ അമ്മയെ കൊന്നു. ശേഷമാണ് ലത്തീഫിന്റെ വീട്ടിലെത്തിയത്. അഫാനെ കണ്ടയുടന്‍ ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലത്തീഫിന്റെ തലയില്‍ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നില്‍ ചെന്ന് ആക്രമിച്ചുകൊന്നു.ലത്തീഫിന്റെ മൊബൈലും കാറിന്റെ താക്കോലും 50 മീറ്റര്‍ അപ്പുറം കാട്ടിലേക്കെറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി.

ഈമൊബൈല്‍ ഫോണ്‍ അഫാന്റെ സാന്നിദ്ധ്യത്തില്‍ പൊലീസ് ഇന്നലെ കണ്ടെത്തി. ആക്രമണം തടസപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാന്‍ മുളകുപൊടിയും അഫാന്‍ വാങ്ങിവച്ചിരുന്നു. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളകുപൊടിയും ഉണ്ടായിരുന്നത്.