മലപ്പുറം: വെടിപൊട്ടിയത് അടുത്ത വീട്ടിലെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തതിന് ശേഷം സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടയിൽ. പൊടുന്നനെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് മരിച്ചത് എറണാകുളത്തെ ടാക്സി ഡ്രൈവറായ ഷാഫി.

എയർഗണ്ണിന്റെ ഉടമയും, ഷാഫിയുടെ സുഹൃത്തുമായ പട്ടേരി സ്വദേശി സജീവ് അറസ്റ്റിലായി. ചെറുവല്ലൂർ ആമയം നമ്പ്രാനത്തേൽ ഹൈദ്രോസ്‌കുട്ടിയുടെ മകൻ ഷാഫി (42) യാണ് ഞായറാഴ്ച വൈകിട്ട് നാലരക്ക് പെരുമ്പടപ്പിലെ സുഹൃത്തിന്റെ വീട്ടിൽ വെച്ചു വെടിയേറ്റ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്.

ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോൾ സജീവിന്റെ ഉടമസ്ഥതയിലുള്ള എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പൊലീസ് നിഗമനം. വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

എയർഗണ്ണിന്റെ ഉടമയും, ഷാഫിയുടെ സുഹൃത്തുമായ പട്ടേരി സ്വദേശി സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പടപ്പ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

തൃശ്ശൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും മൃതദേഹ പരിശോധനയ്ക്കും ശേഷം തിങ്കളാഴ്ച ഉച്ചയോടെ ആമയം ജുമാഅത്ത് പള്ളിയിൽ കബറടക്കും.

മാതാവ് ആസിയ, ഭാര്യ റൈഹാന, മക്കൾ ഷഹീൻ, ശഹ്‌മ, ശഹസ.