കണ്ണൂർ: ഷുഹൈബ് വധ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയേയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയേയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മാറ്റി. കാപ്പ ചുമത്തിയ ഇരുവരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്. കാപ്പതടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയിൽ മാറ്റം ഞായറാഴ്‌ച്ച രാവിലെ ഒൻപത് മണിയോടെയാണ് ഇരുവരെയും വൻ സുരക്ഷ ക്രമീകരണങ്ങളോടെ വിയ്യൂരിലേക്ക് കൊണ്ടുപോയത്.

ഇതിനിടെ ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുഴക്കുന്ന് പൊലീസിൽ തലശേരി കോടതിയിൽ നൽകിയ ഹരജി മാർച്ച് എട്ടിന് പരിഗണിക്കും. ദിവസങ്ങൾക്ക് മുൻപ് കാപ്പ കേസിൽ അറസ്റ്റു ചെയ്ത ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ളോക്കിലാണ് അടച്ചിരുന്നത് വിവിധ ഗുണ്ടാ ക്വട്ടേഷൻ കേസുകളിൽ പ്രതികളായി എത്തുന്നവരെയാണ് പത്താം ബ്ളോക്കിൽ അടക്കുന്നത്.

ശുഹൈബ് വധകേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി സിപിഎം നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഇതേ തുടർന്ന് ആകാശിനെതിരെ തില്ലങ്കേരിയിൽ സിപിഎം നേത്യത്വം രാഷ്ട്രിയ വിശദീകരണ യോഗം നടത്തിയിരുന്നു. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാസെക്രട്ടറി എം.വി ജയരാജനും ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജർ എന്നിവർ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞിരുന്നു.

സി. പി. എം അംഗവും ആകാശ് തില്ലങ്കേരിയുടെ പിതാവുമായി വഞ്ഞേരി രവീന്ദ്രന്റെ സാന്നിധ്യത്തിലാണ് രാഷ്ട്രീയവിശദീകരണ യോഗം നടത്തിയത്. ഇതിനു ശേഷമാണ് മട്ടന്നൂരിലെ ഡി.വൈ. എഫ്. ഐ വനിതാബ്ളോക്ക് കമ്മിറ്റിയംഗത്തിനെതിരെസോഷ്യൽ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ കമന്റിട്ടതിനും ഡി.വൈ. എഫ്. ഐ നേതാവിനെ ഭീഷണിപ്പെടുത്തിയതിനും മട്ടന്നൂർ, മുഴക്കുന്ന് പൊലിസ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തിരുന്നുവെങ്കിലും മട്ടന്നൂർ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ആകാശിനെതിരെ കാപ്പ ചുമത്തി മുഴക്കുന്ന് പൊലിസ് വഞ്ഞേരിയിലെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്യുന്നത്.