- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വന്തം ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ സുഹൃത്തിന്റെ വൈഫൈ ഉപയോഗിച്ച് ഗൂഗിള്‍ അക്കൗണ്ട് ഫോണില്‍ നിന്നു ഡീ ആക്ടിവേറ്റ് ചെയ്തു; പക്ഷേ ഇന്‍സ്റ്റയെ കൈവിടാന്‍ കഴിഞ്ഞില്ല; പെരുമ്പാവൂരില്‍ നിന്നുള്ള വിളിയില്‍ കുടുങ്ങി; ഭാര്യ പിണങ്ങി; പ്രസവത്തോടെ കുട്ടി മരിച്ചു; ജയിലില്‍ കിടന്നതിനാല്‍ സ്വന്തം ചോരയെ കാണാനായില്ല; ഒറാങ്ങിന്റെ പകയും ഒളിത്താവളവും പോലീസ് പൊളിച്ച കഥ
കോട്ടയം: വിജയകുമാറിനെയും ഭാര്യയെയും തലയ്ക്കടിച്ച് മൃഗീയമായി കൊലപ്പെടുത്താന്‍ അമിത് ഒറാങ്ങിനെ പ്രേരിപ്പിച്ചത് ഭാര്യയേയും കുട്ടിയേയും നഷ്ടപ്പെട്ടതിന്റെ പകയെന്ന് മൊഴി. വിജയകുമാറിന്റെ പ്രതിയും, വീട്ടില്‍ ഭാര്യയും മാസങ്ങളോളം ജോലിചെയ്തു. ഇരുവരും വിജയകുമാറിന്റെ വീടിന്റെ ഔട്ട് ഹൗസില്‍ ഒന്നിച്ച് താമസിച്ചിട്ടുമുണ്ട്. ആ സമയങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്കടിക്കുകയും താന്‍ ഭാര്യയല്ലെന്നും തനിക്കുള്ള ശമ്പളം വേറെ നല്‍കണമെന്നും യുവതി വിജയകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അമിത്ത് വിജയകുമാറിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനായി രണ്ടേമുക്കാല്‍ ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഫോണ്‍ മോഷണം പോയെന്ന പരാതിയില്‍ അമിത്ത് പിടിയിലായി. കോടതി റിമാന്‍ഡുചെയ്തതോടെ ജയിലിലുമായി. അതോടെ, ഇയാളുടെ ഗര്‍ഭിണിയായിരുന്ന ഭാര്യ പിണങ്ങി നാട്ടിലേക്കുപോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍ തനിക്കു പിറന്ന കുഞ്ഞിനെക്കാണാന്‍ അമിത്തിനായില്ല. ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലേക്കുപോയെങ്കിലും വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെ മടങ്ങിയെത്തി. തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകം പുറത്തറിഞ്ഞ ചൊവ്വാഴ്ച ആദ്യ മണിക്കൂറുകളില്‍ത്തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിരുന്നു. തന്നെ പിടിച്ചാലും കുഴപ്പമില്ലെന്ന തീരുമാനത്തിലുറച്ചായിരുന്നു കൊലപാതകമെന്നാണ് നിഗമനം. അമിത് പറയുന്നത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്ന സാഹചര്യവും അല്ല നിലവിലുള്ളത്. അമിത് ഭാര്യയെന്ന് പറയുന്ന യുവതിയെ നിയമ പ്രകാരം വിവാഹം ചെയ്തതല്ല.
വീണ്ടും കോട്ടയത്തെത്തുകയായിരുന്നു. 19-ാം തീയതി കോട്ടയം റെയില്‍വേ സ്റ്റേഷനുസമീപം ലോഡ്ജില്‍ മുറിയെടുത്തു. രണ്ടുദിവസം അര്‍ധരാത്രി 12 മണിക്കുശേഷം ഇയാള്‍ ലോഡ്ജില്‍നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇത് കൊലനടത്താനുള്ള നിരീക്ഷണത്തിനായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളോ, പണമോ എടുക്കാഞ്ഞതിനെപ്പറ്റി, തനിക്ക് അങ്ങനെയുള്ള പണം ആവശ്യമില്ലെന്നും ജോലി ചെയ്തപ്പോള്‍ മാന്യമായ ശമ്പളം നല്‍കാഞ്ഞതിനാലാണ് ഫോണ്‍ മോഷ്ടിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്തെടുത്തതെന്നും പ്രതി പോലീസിനോടുപറഞ്ഞു. സിസിടിവി ക്യാമറകളും പരിശോധിച്ചു. ഒപ്പം കൊല്ലപ്പെട്ട വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കാണാതായ മൊബൈല്‍ ഫോണുകളുടെയും അമിത്തിന്റെ ഫോണിന്റെയും ലൊക്കേഷന്‍ പിന്തുടര്‍ന്നു. വീട്ടില്‍നിന്ന് കിട്ടിയ റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റും പിടിവള്ളിയായി. പ്രതിയുടെ ഫോണ്‍ പലപ്പോഴും ഓഫാകുകയും ഓണാകുകയും ചെയ്തു. കൊല്ലപ്പെട്ട മീരയുടെ ഐ ഫോണ്‍ പ്രതിക്ക് ഓഫാക്കാനായിരുന്നില്ല. അതിനാല്‍ ആ ഫോണ്‍ എളുപ്പത്തില്‍ പിന്തുടരാനും പോലീസിനായി. സ്വന്തം ഫോണ്‍ ഓഫാക്കി രക്ഷപ്പെട്ട പ്രതി പെരുമ്പാവൂരെത്തി സഹോദരനെ വിളിക്കാന്‍ അത് ഓണാക്കി. ഇതോടെ എല്ലാം വ്യക്തമായി. അങ്ങനെ പോലീസ് എത്തിയത് സഹോദരന്‍ ജോലിചെയ്യുന്ന മാളയിലെ കോഴിഫാമിലേക്ക്. പ്രതിയെ പിടികൂടുകയും ചെയ്തു. രാവിലെ പോലീസ് എത്തിയപ്പോഴേക്കും അമിത്ത് പുറത്തിറങ്ങി ചായകുടിച്ച് മുറിയിലേക്ക് പോയിരുന്നു. അതോടെ കോഴിഫാമില്‍നിന്ന് ഒപ്പം താമസിച്ചിരുന്ന മൂന്നുപേര്‍ക്കൊപ്പം പ്രതിയെ മാള എസ്ഐ കെ.കെ. ശ്രീനിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കോഴിഫാമിലെത്തിയ അമിത് ഒറാങ് 'ഒരു പ്രശ്നമുണ്ടെന്ന്' മാത്രമാണ് സഹോദരന്‍ ഗുണ്ടുറാങ്ങിനോട് പറഞ്ഞത്. മൂന്നുമാസം മുമ്പാണ് കോഴി ഫാമിലെ ജോലിക്കായി ഗുണ്ടുറാങ് ആലത്തൂരെത്തിയത്.
അമിതിനെ കുടുക്കിയത് ഇന്‍സ്റ്റഗ്രാം ഭ്രമം എന്നും സൂചനയുണ്ട്. ഇന്‍സ്റ്റഗ്രാം തുറക്കാനുള്ള തത്രപ്പാടാണു പൊലീസിനെ പ്രതിയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിച്ചതെന്നും വിലയിരുത്തലുണ്ട്. ഫോണിലെ ഗൂഗിള്‍ അക്കൗണ്ട് ട്രാക്ക് ചെയ്ത് പൊലീസ് തന്നെ കണ്ടെത്താതിരിക്കാന്‍ അമിത് ശ്രമിച്ചിരുന്നു. സ്വന്തം ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ സുഹൃത്തിന്റെ വൈഫൈ ഉപയോഗിച്ച് ഗൂഗിള്‍ അക്കൗണ്ട് ഫോണില്‍ നിന്നു ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഇതിനു ശേഷം സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കയറി. എന്നാല്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള അമിതിന്റെ ശ്രമം പൊലീസ് സൈബര്‍ വിങ് മനസ്സിലാക്കി. അങ്ങനെ പ്രതിയുടെ ലൊക്കേഷന്‍ വിവരം കണ്ടെത്തി. ഇതാണു പ്രതിയെ കുടുക്കിയത്. സിം ഊരി മാറ്റി പ്രവര്‍ത്തനരഹിതമായ സിം ആണ് അമിത് ഫോണില്‍ ഇട്ടിരുന്നത്. മോനുജ് ഉറാങ് 05 എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടാണ് പ്രതിയുടേത്. പ്രൈവറ്റ് അക്കൗണ്ടായ ഇതിന്റെ പേര് 7 തവണ മാറ്റിയിട്ടുണ്ട്. 62 പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. 1082 ഫോളോവേഴ്‌സുണ്ട്. 2060 പേരെ പിന്തുടരുന്നുമുണ്ട്.പ്രതിയുടെ പക്കല്‍ നിന്ന് 8 സിം കാര്‍ഡുകളും 5 മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തി.
ആദ്യം കൊലപ്പെടുത്തിയത് വിജയകുമാറിനെയാണെന്ന് അമിത് പൊലീസിനോടു വെളിപ്പെടുത്തി. നെഞ്ചില്‍ കയറിയിരുന്നു മുഖത്ത് കോടാലി കൊണ്ട് ഒട്ടേറെ തവണ വെട്ടി. തുടര്‍ന്നാണ് ഡോ. മീരയെ കൊലപ്പെടുത്തിയത്.ഇതിനു ശേഷം സിസിടിവിയുടെ ഡിവിആറും വിജയകുമാറിന്റെ ഫോണുകളും കൈവശപ്പെടുത്തി. കൊല നടത്താന്‍ ഉപയോഗിച്ച കോടാലി വീടിനു പരിസരത്തെ വര്‍ക്ക് ഏരിയയില്‍നിന്നാണ് എടുത്തതെന്നും അമിത് മൊഴി നല്‍കി. കൊല നടത്തിയ ശേഷം കോടാലി മീരയുടെ മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചു. ഇരുവരെയും ഉറക്കത്തിലാണ് കൊല ചെയ്തതെന്നും അമിത് പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി ഓട്ടോറിക്ഷയില്‍ തിരുവാതുക്കല്‍ ജംക്ഷനില്‍ ഇറങ്ങി. ഇവിടെനിന്നു നടന്നാണ് ശ്രീവത്സം വീട്ടില്‍ എത്തിയത്. വീടിനു മുന്നിലെ ചെറിയ ഗേറ്റ് ചാടിക്കടന്ന് മതില്‍ക്കെട്ടിനുള്ളിലെത്തി. രണ്ടു ജനലുകളും നടുക്ക് പ്രധാന വാതിലുമുള്ള യൂണിറ്റാണ് ശ്രീവത്സം വീട്ടിലേത്.
ഇതില്‍ ഒരു ജനാലയുടെ കൊളുത്തിന്റെ ഭാഗത്ത് തടിയില്‍ ഹാന്‍ഡ് ഡ്രില്‍ ഉപയോഗിച്ച് ചെറു ദ്വാരമുണ്ടാക്കി. ദ്വാരത്തിലൂടെ ഏതോ ഉപകരണം കടത്തി ജനലിന്റെ കുറ്റിയെടുത്ത് ജനല്‍ തുറന്നു. ജനലില്‍ക്കയറി നിന്ന് ഉള്ളിലേക്ക് കൈയിട്ട് മുന്‍വാതിലിന്റെ മുകള്‍വശത്തെ കുറ്റിയും എടുത്തു. പ്രധാന വാതിലിന് സാധാരണ ഒരു കുറ്റി മാത്രമേ ഇടാറുള്ളൂവെന്ന് പ്രതിക്ക് അറിയാമായിരുന്നു.ഇതോടെ വാതില്‍ തുറന്ന് അകത്തുകയറി കൊല നടത്തി. വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ച പ്രതി ഇക്കാര്യങ്ങള്‍ വിവരിച്ചു നല്‍കി. അമിതിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പ്രതിയെ ഉച്ചയ്ക്ക് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ നാട്ടുകാരിലൊരാള്‍ അക്രമിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തൃശൂരില്‍നിന്നു മുഖംമൂടി ധരിപ്പിച്ചാണു പ്രതിയെ എത്തിച്ചത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍(64), ഭാര്യ ഡോ. മീര(60) എന്നിവരാണ് കഴിഞ്ഞ ദിവസം അതിക്രൂരമായി കൊല്ലപ്പെട്ടത്.