ഇടുക്കി: അമ്മിണി വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്. വയോധികയായ അമ്മിണിയെ പ്രതി കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. ഇടുക്കി കട്ടപ്പന കുന്തളംപാറയില്‍ 65 -കാരിയായ അമ്മിണിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ അയല്‍വാസിയായ പ്രതി മണിക്കാണ് ഇടുക്കി അഡീഷണല്‍ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി പ്രതി 23 വര്‍ഷം ശിക്ഷ അനുഭവിക്കണം.

2020 ജൂണ്‍ രണ്ടിന് രാത്രി 8:30 ആണ് കട്ടപ്പന കുന്തളം പാറ പ്രിയദര്‍ശിനി കോളനിയിലെ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണി കൊല ചെയ്യപ്പെടുന്നത്. സമീപവാസി തന്നെയായ പ്രതി മണിയാണ് അമ്മിണിയെ കൊലപ്പെടുത്തിയത്. പീഡനവും മോഷണവും ആയിരുന്നു പ്രതിയുടെ ലക്ഷ്യം. സമീപത്തെ ഒറ്റപ്പെട്ട വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മണി രാത്രിയില്‍ അമ്മിണിയുടെ വീട്ടിലെത്തി കടന്നുപിടിച്ചു. കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ കയ്യില്‍ ഉണ്ടായിരുന്ന കത്തി കഴുത്തില്‍ വച്ചു ഭീഷണിപ്പെടുത്തി.

അമ്മിണി വീണ്ടും ചെറുത്തുനിന്നതോടെ കത്തികൊണ്ട് കഴുത്തില്‍ കുത്തി. മണിയുടെ ദേഹത്തേക്കും രക്തം വീണതോടെ തിരിച്ചു വീട്ടിലേക്ക് പോയി. വസ്ത്രം മാറി തിരിച്ചെത്തിയപ്പോഴേക്കും അമ്മിണി മരണപ്പെട്ടിരുന്നു. രക്തംപുരണ്ട വസ്ത്രങ്ങളും മറ്റും റോഡരികില്‍ ഇട്ട് കത്തിച്ചു. മൊബൈല്‍ ഫോണിന്റെ ബാറ്ററി ഊരി മാറ്റി. അടുത്ത ദിവസം മുതല്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ പ്രതി ജോലിക്ക് പോയി തുടങ്ങി.

ജൂണ്‍ ആറിന് ജോലി കഴിഞ്ഞു മടങ്ങിയെത്തിയ പ്രതി സമീപത്തെ മറ്റൊരു വീട്ടില്‍ നിന്നും തൂമ്പ വാങ്ങി കുഴിയെടുത്തു. ഏഴാം തീയതി രാത്രി അമ്മിണിയുടെ മൃതദേഹം വലിച്ച് കുഴിക്കുള്ളില്‍ ഇട്ട് മൂടി. പിന്നീട് പുറ്റടിയിലെത്തി പച്ചക്കറി വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. പൊലീസ് അതിവിദഗ്ധമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുകയും തെളിവുകള്‍ സഹിതം കോടതിയില്‍ ഹാജരാക്കുകയും ചെയ്തത്. ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലായി 23 വര്‍ഷം ശിക്ഷ അനുഭവിക്കണം.

അമ്മിണിയെ കാണാതായി ഒന്നരമാസത്തിന് ശേഷമാണ് മൃതദേഹം വീണ്ടെടുത്തത്. ദൃക്‌സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍, ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് വിദഗ്ധ സാക്ഷികള്‍ ഉള്‍പ്പടെ 34 സാക്ഷികളെ വിസ്തരിക്കുകയും 72 പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.എസ്.രാജേഷ് ഹാജരായി.