ഹൈദരബാദ്: ഭര്‍തൃപീഡനം ആരോപിച്ച് ഇരുപത്തിനാലുകാരി ജീവനൊടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വകാര്യ കോളേജ് അധ്യാപികയായ ശ്രീവിദ്യയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം. ഭർത്താവായ രാം ബാബുവിൽ നിന്ന് കൊടിയ പീഡനങ്ങളാണ് ശ്രീവിദ്യയ്ക്ക് നേരിടേണ്ടി വന്നതെന്നാണ് ആത്മഹത്യ കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. കടുത്ത ലൈംഗിക വൈകൃതമായിരുന്നു ഇയാൾക്കുണ്ടായിരുന്നത്.

ആറുമാസം മുന്‍പായിരുന്നു വില്ലേജ് സര്‍വേയറാണ് രാം ബാബുവുമായി ശ്രീവിദ്യയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ മുതല്‍ രാംബാബുവില്‍നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി ശ്രീവിദ്യയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന രാം ബാബു ശ്രീവിദ്യ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കടുത്ത ലൈംഗിക വൈകൃതത്തിന് ഇയാള്‍ തന്നെ ഇരയാക്കിയതായും കുറിപ്പിൽ പറയുന്നു.

മദ്യപിച്ചതിന് ശേഷം ഭിത്തിയില്‍ തലയിടിപ്പിച്ച് രസിച്ചിരുന്നതായും മറ്റൊരു സ്ത്രീയുടെ മുന്നില്‍ വച്ച് ഒന്നിനും കൊള്ളാത്തവളെന്ന് പരിഹസിച്ചു. തല ഇടിപ്പിക്കുകയും മുതുകില്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇത്തവണ രാഖി കെട്ടാൻ താനുണ്ടാവില്ലെന്ന് സഹോദരനോട് ശ്രീവിദ്യ കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കുടുംബം രാം ബാബുവിന്‍റെ വീട്ടുകാര്‍ക്കെതിരെയും ശ്രീവിദ്യയുടെ കുടുബം പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.