ദുബായ് : കഴിഞ്ഞ ദിവസം ദുബായ് കറാമയില്‍ വെച്ച് കൊല്ലപ്പെട്ട ആനി മോള്‍ ഗില്‍ഡയുടെ മൃതദേഹം രാത്രി 10:20 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയര്‍ അറേബ്യയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കും. ഈ കഴിഞ്ഞ മെയ് 4 നാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിന്‍ ലാല്‍ കുത്തി കൊലപ്പെടുത്തുന്നത്. പെണ്‌സുഹൃത്തിനെ കൊന്ന ശേഷം സുഹൃത്ത് തരപ്പെടുത്തി നല്‍കിയ ടിക്കറ്റുമായി നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അബുദാബി എയര്‍പോര്‍ട്ടില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. നിലവില്‍ അബിന്‍ ലാല്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. നാടുവിടാന്‍ കൂട്ടു നിന്ന സുഹൃത്തും അറസ്റ്റിലാകാന്‍ സാധ്യത ഏറെയാണ്. കൊലയ്ക്ക് ശേഷം ഉടന്‍ ഇന്ത്യയിലെത്തിയാല്‍ പിന്നെ പിടിക്കില്ലെന്നായിരുന്നു അബിന്റെ പ്രതീക്ഷ. എന്നാല്‍ ആനിയുടെ സുഹൃത്തുക്കള്‍ ഇത് മുന്‍കൂട്ടി കണ്ടതെ അബിന്റെ യാത്ര തടഞ്ഞു.

ആനിയും അബിന്‍ലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയാ സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് അബുദാബിയിലെ ബര്‍ജീല്‍ ഹോസ്പിറ്റലില്‍ ഓഫീസ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന അബിന്‍ ലാല്‍ ആനിയെ സന്ദര്‍ശക വിസയില്‍ അബുദാബിയില്‍ കൊണ്ടുവരുന്നത്. ഇവിടെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ശേഷം ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ആനിക്ക് ജോലി ലഭിച്ചതോടെ ആനി കരാമയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ആനി അബിനില്‍ നിന്നും അകല്‍ച്ച കാണിക്കുകയുമുണ്ടായി. ഇതോടെ ആനിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് അബിന്‍ സംശയിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ആയിരിക്കാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗല്‍ സര്‍വീസസ് റീപാട്രിയേഷന്‍ ടീം അംഗം നിഹാസ് ഹാഷിം, എച്ച് ആര്‍ ഹെഡ് ലോയി അബു അംറ, ഇന്‍കാസ് യൂത്ത് വിംഗ് ദുബായ് ചാപ്റ്റര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഇതോടെയാണ് ആനിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ സാധ്യതയൊരുങ്ങിയത്. ആനിമോള്‍ ഗില്‍ഡ 26 വയസായിരുന്നു പ്രായം. ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ യുഎഇയിലെത്തിയത്. ക്രഡിറ്റ് കാര്‍ഡ് സെയില്‍സിലായിരുന്നു ജോലി ചെയ്തിരുന്നത്. ആനി മോളുമായി അടുപ്പവും പരിചയവുമുള്ള തിരുവനന്തപുരം സ്വദേശിയായ സുഹൃത്താണ് ഇപ്പോള്‍ ഇവരുടെ മരണത്തെ തുടര്‍ന്ന് കസ്റ്റഡിയിലുള്ളത്. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

എയര്‍പോര്‍ട്ടിലെ എ.ഐ ക്യാമറയാണ് കുടുക്കിയത്. ആനി മോളുടെ താമസ സ്ഥലത്ത് വെച്ചാണ് സംഭവം. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു. പ്രതിയുടെയോ കേസുമായി ബന്ധപ്പെട്ടതോ ആയ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആനി മോള്‍ ഗില്‍ഡയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.