ഭോപ്പാല്‍: തര്‍ക്കം പരിഹരിക്കാന്‍ സ്റ്റേഷനില്‍ നടന്ന ചര്‍ച്ചക്കിടെ ബി.ജെ.പി നേതാവിന്റെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ യൂണിഫോം വലിച്ചുകീറി രോഷം പ്രകടിപ്പിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറല്‍. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലടക്കം ഇപ്പോള്‍ പ്രചരിക്കുന്നത്.

ഗൗതം ബുദ്ധ നഗര്‍ കൗണ്‍സിലര്‍ ഗൗരി അര്‍ജുന്‍ ഗുപ്തയുടെ ഭര്‍ത്താവ് അര്‍ജുന്‍ ദാസ് ഗുപ്തയും എ.എസ്.ഐ വിനോദ് മിശ്രയും തമ്മിലാണ് തര്‍ക്കമുണ്ടായത്. വിനോദിന്റെ ജോലി തെറിപ്പിക്കുമെന്ന് അര്‍ജുന്‍ ദാസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ചര്‍ച്ചക്കിടെ കസേരയില്‍നിന്ന് എഴുന്നേറ്റ വിനോദ്, യൂണിഫോം വലിച്ചുകീറുന്നതും തൊപ്പിയും ഷൂസും ഊരി എറിയുന്നതും വീഡിയോയില്‍ കാണാം.

പോലീസും ഗൗതം ബുദ്ധ നഗര്‍ നിവാസികളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സ്റ്റേഷനില്‍ നടന്ന ചര്‍ച്ചക്കിടെ ആയിരുന്നു സംഭവം. വിനോദ് മിശ്രയുടെ വീടിനോടു ചേര്‍ന്ന അഴുക്കുചാല്‍ സംബന്ധിച്ച വിഷയമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.

അര്‍ജുന്‍ ദാസ് തന്നെ ജോലിയില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ദേഷ്യം സഹിക്കാനാകാതെയാണ് യൂണിഫോം വലിച്ചുകീറിയതെന്നും വിനോദ് മിശ്രയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, വിനോദ് മിശ്രയുടെ ആരോപണം അര്‍ജുന്‍ ദാസ് നിഷേധിച്ചു. താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രകോപനമില്ലാതെ എ.എസ്.ഐ സ്വയം യൂണിഫോം വലിച്ചുകീറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഏഴ് മാസം മുന്‍പ് നടന്നതാണെന്നും എ.എസ്.ഐക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നതായും എസ്.പി നിവേദിത ഗുപ്ത അറിയിച്ചു. അതേസമയം, പോലീസ് സ്റ്റേഷനിനുള്ളിലെ സി.സി.ടി.വി ദൃശ്യം ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ എസ്.പി ഉത്തരവിട്ടു.