തിരുവനന്തപുരം: ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ വടകര സ്വദേശിനിയായ അസ്മിനയെ (40) ഒപ്പം താമസിച്ച കായംകുളം സ്വദേശി ജോബി ജോര്‍ജ് കൊലപ്പെടുത്തിയത് പെട്ടന്നുള്ള പ്രകോപനത്തില്‍. മദ്യലഹരിയിലാണ് പ്രതിക കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തുണിയുപയോഗിച്ചു കഴുത്തുമുറുക്കിയുമാണ് കൊലപാതകം.

രാത്രി മുറിക്കുള്ളില്‍ വച്ച് മദ്യപിക്കുന്നതിനിടെ അസ്മിന മകളെ കാണാന്‍ പോകുന്നതിനെക്കുറിച്ചു പറഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ ജോബി അസ്മിനയെ ബിയര്‍കുപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തി. തുടര്‍ന്ന് തുണി ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

അസ്മിനയുടെ ശരീരത്തില്‍ കുപ്പി കൊണ്ടു കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പെട്ടന്നുള്ള പ്രകോപനത്താല്‍ കൊലപതാകം നടത്തിയ ശേഷം ജോബി രക്ഷപെടുകയായരുന്നു. മരിച്ചെന്ന് ഉറപ്പ് വരുത്തി ജോബിന്‍ അസ്മിനയുടെ ഫോണും ഷാളും രക്തം പുരണ്ട വസ്ത്രങ്ങളും എടുത്ത് സ്ഥലം വിട്ടു. ബുധനാഴ്ച രാവിലെയാണ് അസ്മിനയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഒളിവില്‍ പോയ പ്രതി ജോബി ജോര്‍ജിനെ കോഴിക്കോടുനിന്നാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കായംകുളത്ത് ലോഡ്ജില്‍ ഒരുമിച്ചു ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ജോബിയും അസ്മിനയും കുറച്ചു നാളുകളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. അസ്മിനയും ജോബിയും മുന്‍പ് രണ്ടുവട്ടം വിവാഹിതരായിരുന്നു. അസ്മിന രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഒരാഴ്ച മുന്‍പാണ് ജോബി ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോലിക്കെത്തിയത്.

ചൊവ്വാഴ്ച രാത്രി ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് അസ്മിനയെ ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. പിന്നീട് ജോബിയുടെ പരിചയത്തിലുള്ള ചിലര്‍ ഇവര്‍ താമസിച്ച മുറിയില്‍ വരികയും ചെയ്തിരുന്നു. രാത്രി ഒന്നരയോടെ ജോബി മുറിയിലേക്കു പോകുന്നത് ലോഡ്ജിലെ മറ്റു ജീവനക്കാര്‍ കണ്ടിരുന്നു.

ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്.

മുറിയില്‍ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. ബിയര്‍കുപ്പി പൊട്ടിയ നിലയിലും കണ്ടെത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞതോടെ പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍ എത്തിയ ജോബി കായംകുളത്തേക്കു പോയതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കായംകുളത്തു നടത്തിയ പരിശോധനയിലാണ് ജോബി കോഴിക്കോട്ടേക്കു കടന്നതായി അറിയുന്നത്. പിന്തുടര്‍ന്ന പൊലീസ് കോഴിക്കോട്ടുനിന്നാണ് ജോബിയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനുപുറത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. അസ്മിന ആദ്യം നാട്ടില്‍നിന്നും പിന്നീട് കരുനാഗപ്പള്ളിയില്‍നിന്നും വിവാഹം കഴിച്ചിരുന്നു. ജോബിന്‍ രണ്ടാം ഭാര്യയെ ആക്രമിച്ച കേസില്‍ ജയിലിലായിട്ടുണ്ട്. മാവേലിക്കരയില്‍ ഹോട്ടല്‍ മാനേജരായി വന്നപ്പോഴാണ് അവിടുത്തെ ജോലിക്കാരിയായ അസ്മിനയെ പരിചയപ്പെട്ടതും ഒന്നിച്ച് താമസമാക്കിയതും. അഞ്ച് ദിവസം മുമ്പാണ് ജോബിന്‍ ആറ്റിങ്ങല്‍ ലോഡ്ജില്‍ ജോലിക്കെത്തിയത്. അസ്മിനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ജോബിനെ കോടതി റിമാന്‍ഡ് ചെയ്തു.