വിയന്ന: ഒരാഴ്ച മുമ്പ് കാണാതായ ഓസ്ട്രിയൻ ബ്യൂട്ടി വ്ളോഗർ സ്റ്റെഫാനി പീപ്പറെ സ്ലോവേനിയൻ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്യൂട്ട്കേസിനുള്ളിൽ അടച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സ്റ്റെഫാനിയുടെ മുൻ കാമുകൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് കഴിഞ്ഞ വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.

31 വയസ്സുകാരനായ മുൻ കാമുകനാണ് സ്റ്റെഫാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി വനത്തിൽ ഉപേക്ഷിച്ചതെന്ന് പോലീസിന് മൊഴി നൽകിയത്. സ്റ്റെഫാനിയെ കാണാതായതായി റിപ്പോർട്ട് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. സ്ലോവേനിയൻ അധികൃതർ ഇയാളെ ഓസ്ട്രിയയിലേക്ക് നാടുകടത്തുകയും തുടർന്ന് ഓസ്ട്രിയൻ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാളുടെ സഹോദരനെയും രണ്ടാനച്ഛനെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും, കൊലപാതകത്തിൻ്റെ പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല.

ഒരു ഫോട്ടോ ഷൂട്ടിനായി സ്റ്റെഫാനിയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ കാണാതായതായി പോലീസിൽ പരാതി നൽകിയത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഒരു ക്രിസ്മസ് പാർട്ടിയിലാണ് സുഹൃത്തുക്കൾ സ്റ്റെഫാനിയെ അവസാനമായി കണ്ടത്. വീട്ടിലെത്തിയ ശേഷം തന്നെ ആരോ പിന്തുടരുന്നതായും അയാൾ വീടിൻ്റെ പടിക്കെട്ടിലുണ്ടെന്നും സ്റ്റെഫാനി സുഹൃത്തുക്കൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു.

അയൽവാസികളും സ്റ്റെഫാനിയുടെ കെട്ടിടത്തിന് സമീപം മുൻ കാമുകനെ കണ്ടതായും ഇരുവരും തമ്മിൽ തർക്കം നടന്നതായും കേട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓസ്ട്രിയൻ അധികൃതർ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.