തിരുവനന്തപുരം: കെഎസ്ആർടിസി ബസ് റോഡിലൂടെ പോകുന്നത് കണ്ടത് ഇഷ്ട്ടപ്പെടാതെ ഓട്ടോ ഡ്രൈവർ കാണിച്ചുകൂട്ടിയത് നാട്ടുകാർക്ക് തന്നെ തലവേദനയായി. പോത്തൻകോട് ആണ് സംഭവം നടന്നത്. ബസ് റോഡിലൂടെ പോയത് കണ്ടതും ഓട്ടോക്കാരൻ സ്പീഡിൽ ചെയ്‌സ് ചെയ്ത് പിടിക്കുകയായിരുന്നു.

പുറകെ സ്പീഡിൽ വെച്ച് പിടിച്ച ഓട്ടോ നിരവധി തവണ ഹോൺ മുഴക്കി ഓവർ ടേക്ക് ചെയ്യാനും ശ്രമിച്ചു. ഇതെല്ലാം വഴിയാത്രക്കാർ അന്തം വിട്ട് നോക്കി നിൽക്കുകയായിരുന്നു. പിന്നാലെ കുതിച്ചെത്തിയ ഓട്ടോ ബസിന് കുറുകെയിടുകയും ബസ് ഡ്രൈവറെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു.

പോത്തൻകോട് ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് സമീപമാണ് നാടകീയ രംഗങ്ങൾ അരങേറിയത്. ഓട്ടോ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഓട്ടോ ഡ്രൈവർ റിമാൻഡിൽ.

വെഞ്ഞാറമ്മൂട് ഡിപ്പോയിലെ ബസ് ഡ്രൈവർ കാരേറ്റ് പേടിക്കുളം അമൽ സദനത്തിൽ മധുസൂദനന്റെ (54) പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. ഓട്ടോഡ്രൈവർ കൊല്ലം അലക്കുഴി താഴെ കുന്നത്ത് വീട്ടിൽ അരവിന്ദിനെയാണ് (28) പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പോത്തൻകോട് പൂലന്തറ ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് മുന്നിൽ പോത്തൻകോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൻട്രം ബസാണ് അരവിന്ദ് ഓട്ടോ മുന്നിലിട്ട് തടഞ്ഞത്. ഡ്രൈവറെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തു.

ബസിന്റെ റിയർവ്യൂ മിറർ അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഓട്ടോഡ്രൈവറെ പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് നേരത്തെ കേസുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടന്നുണ്ടായ പ്രകോപനത്തിൽ തന്നെയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.