മുംബൈ: നഗരത്തിലെ മലാഡ് പ്രദേശത്ത് നടന്ന ലൈംഗിക തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പ്രധാന പ്രതിയെ പിടികൂടി. ചന്ദ്രപാല്‍ രാംഖിലാഡി (34) എന്ന ഓട്ടോ ഡ്രൈവറെയാണ് ഉത്തര്‍പ്രദേശിലെ മധുരയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ലൈംഗിക തൊഴിലാളിയെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

സെപ്റ്റംബര്‍ 25-നാണ് ഇയാള്‍ കൊല നടത്തിയത്. തുടര്‍ന്ന് കൊലപാതകത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. ചര്‍ച്ച് റോഡിലെ സാവന്ത് കോംപൗണ്ടില്‍ അബോധാവസ്ഥയില്‍ സ്ത്രീയെ കണ്ടെടുത്ത വിവരം സ്ഥലത്തെ പ്രദേശവാസികളാണ് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് ഉടന്‍ പോലീസ് എത്തുകയും അവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് വ്യക്തമാകുകയും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ഇര ലൈംഗിക തൊഴിലാളിയാണെന്നും കൊലപാതകത്തില്‍ ഒരു ഓട്ടോ ഡ്രൈവറാണെന്നും സ്ഥിരീകരിച്ചു. ദൃശ്യങ്ങളില്‍ പ്രതി ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിക്കുന്നതും വ്യക്തമായി കാണാനാകുന്നതായി പൊലീസ് പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ആഗ്ര സ്വദേശിയായ പ്രതി പിന്നീട് മധുരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ ഇയാളെ പിടികൂടി. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷമാണ് മുംബൈയിലേക്ക് കൊണ്ടുവന്നത്.